24 മണിക്കൂറിനുള്ളില്‍ ഇസ്രയേലിന് നേരെ ഇറാന്‍റെ ആക്രമണം? യാത്രകള്‍ക്ക് നിയന്ത്രണം

ഇസ്രായേലിന് നേരെ നേരിട്ടുള്ള ആക്രമണത്തിന് ഇറാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ വടക്കന്‍ ഇസ്രയേലിലോ തെക്കന്‍ ഇസ്രയേലിലോ ഇറാന്‍ നേരിട്ട് ആക്രമണം നടത്തിയേക്കാമെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. 

സിറിയയിലെ ദമാസ്കസില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന ഇറാന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വാര്‍ത്ത പുറത്തുവരുന്നത്. കോണ്‍സുലേറ്റ് കെട്ടിടത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്  എലൈറ്റ് ഖുദ്‌സ് ഫോഴ്‌സിലെ മുതിർന്ന അംഗം ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായാണ് ഇറാന്‍ ആരോപിക്കുന്നത്. ആക്രമണത്തിന് ഇസ്രയേലിന് ശിക്ഷ നല്‍കുമെന്ന് മുതിര്‍ന്ന നേതാവ് അയത്തുള്ള അലി ഖമേനി പറഞ്ഞിരുന്നു. 

ഇസ്രയേലിന് നേരെ ഇറാന്‍റെ ആക്രമണം മിസൈലും ഡ്രോണും ഉപയോഗിച്ചാകാമെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. സിറിയയില്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുന്നതിന്‍റെ ഭാഗമായി വിഷയത്തില്‍ ഇടപെടരുതെന്ന് യുഎസിനോട് ആവശ്യപ്പെട്ടതായി കഴിഞ്ഞാഴ്ച ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇസ്രയേലിനോട് യുദ്ധത്തിന് തയ്യാറാന്‍ ഹിസ്ബുള്ളയും മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ഭീഷണിക്ക് മറുപടിയായി, ഇസ്രായേലിലെ അമേരിക്കൻ എംബസി യുഎസ് സർക്കാർ ജീവനക്കാരും കുടുംബാംഗങ്ങളും മധ്യ ഇസ്രയേൽ, ജറുസലേം, ബീർഷെബ എന്നിവയ്ക്ക് പുറത്തുള്ള സ്വകാര്യ യാത്രകള്‍ നടത്തരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇറാന്‍, ഇസ്രയേല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രലായവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനിലും ഇസ്രയേലിലും താമസിക്കുന്നവര്‍ സ്ഥാനപതി കാര്യാലയവുമായി ബന്ധപ്പെടണമെന്നും മുന്നറിയിപ്പിലുണ്ട്. 

Iran plan to direct attack on Israel; Report