‘ഖേദകരം’; കൈലാസയുമായുള്ള കരാർ റദ്ദാക്കി നെവാർക്ക്; നിത്യാനന്ദയ്ക്ക് തിരിച്ചടി

പീഡനക്കേസ് പ്രതിയും സ്വയംപ്രഖ്യാപിത ആൾദൈവവുമായ നിത്യാനന്ദയുടെ സാങ്കൽപിക രാജ്യമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുമായുള്ള സഹോദരി– നഗര കരാർ യുഎസ് നഗരമായ നെവാർക്ക് റദ്ദാക്കി. ‘ഖേദകരം’ എന്ന് വിശേഷിപ്പിച്ചാണ് നടപടി. തന്റെ പ്രതിനിധികൾ നെവാർക്കിൽ നിന്നുള്ള ഉദ്യോഗസ്ഥരെ കാണുകയും കരാർ ഒപ്പിടുകയും ചെയ്യുന്നതിന്റെ നിരവധി ചിത്രങ്ങൾ നിത്യാനന്ദ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വർഷം ജനുവരി 12നാണ് നെവാർക്കിലെ സിറ്റി ഹാളിൽ ‘കൈലാസ’യും നെവാർക്കും തമ്മിലുള്ള സഹോദരി– നഗര കരാർ ഒപ്പിടൽ ചടങ്ങ് നടന്നത്.

‌‌കൈലാസയെ കുറിച്ചുള്ള കാര്യങ്ങൾ അറിഞ്ഞയുടനെ നടപടിയെടുക്കുകയും ജനുവരി 18ന് കരാർ റദ്ദാക്കുകയും ചെയ്തുവെന്ന് നെവാർക്ക് സിറ്റി കമ്യൂണിക്കേഷൻസ് വകുപ്പ് പ്രസ് സെക്രട്ടറി സൂസൻ ഗാരോഫാലോ പറഞ്ഞു. ‘വഞ്ചനയുടെ അടിസ്ഥാനത്തിൽ നടന്ന ചടങ്ങ് അടിസ്ഥാനരഹിതവും വ്യർഥവുമായിരുന്നു. ഇത് ഖേദകരമായ സംഭവമാണ്. പരസ്പരബന്ധം, പിന്തുണ, പരസ്പര ബഹുമാനം എന്നിവയാൽ പരസ്പരം സമ്പന്നമാക്കുന്നതിന് വൈവിധ്യമാർന്ന സംസ്കാരങ്ങളിൽ നിന്നുള്ള ആളുകളുമായി സഹകരിക്കാൻ നെവാർക്ക് നഗരം പ്രതിജ്ഞാബദ്ധമാണ്’– ഗാരോഫാലോ പറഞ്ഞു.

ഇക്വഡോറിനടുത്തുള്ള ദ്വീപുകളിലൊന്നിൽ സാങ്കൽപ്പിക രാജ്യമായ കൈലാസ സ്ഥാപിച്ചെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. ജനീവയിൽ നടന്ന സാമ്പത്തിക, സാമൂഹിക, സാംസ്കാരിക വിഷയങ്ങൾക്കുള്ള യുഎൻ സമിതി യോഗത്തിലെ ചർച്ചയിൽ നിത്യാനന്ദയുടെ അനുയായി വിജയപ്രിയ പങ്കെടുത്തതിന്റെ ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു.

"Regrettable": US City Scraps Agreement With Nithyananda's 'Kailasa'