യുഎൻ സമിതി യോഗത്തിൽ 'കൈലാസ' പ്രതിനിധി; നിത്യാനന്ദയെ പീഡിപ്പിക്കുന്നുവെന്ന് വാദം

‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുടെ പ്രതിനിധി യുഎൻ സമിതി യോഗത്തിൽ. മാ വിജയപ്രിയ നിത്യാനന്ദ എന്ന വനിതയാണ് ബലാത്സംഗക്കേസ് പ്രതിയും ആൾദൈവവുമായ നിത്യാനന്ദ സ്ഥാപിച്ച സാങ്കൽപിക രാഷ്ട്രമായ കൈലാസ’യുടെ പ്രതിനിധിയായി ഇവിടെ എത്തിയത്. യുഎൻ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾക്കായുള്ള സമിതി യോഗത്തിലായിരുന്നു ഇവർ പങ്കെടുത്തത്. ഫെബ്രുവരി 22നായിരുന്നു യോ​ഗം നടന്നത്.

മാ വിജയപ്രിയ നിത്യാനന്ദ കൈലാസയുടെ സ്ഥിരം അംബാസിഡറാണെന്നാണ് യുഎൻ ബെബ്സൈറ്റിലെ വിഡിയോയിലുള്ളത്. ഹിന്ദുമതാടിസ്ഥനാത്തിലുള്ള ആദ്യ പരാമാധികാര രാജ്യമാണ് കൈലാസ എന്ന മുഖവുരയോടെയാണ് ഇവർ സംസാരം തുടങ്ങുന്നത്. സുസ്ഥിര വികസനത്തെപ്പറ്റിയുള്ള ചർച്ചയിൽ വിജയപ്രിയ സംസാരിച്ചത് സുസ്ഥിര വികസനത്തെ ഹിന്ദുമതവുമായി ബന്ധപ്പെടുത്തിയാണ്. നിത്യാനന്ദ ഹിന്ദുമതത്തിലെ പരമാചാര്യനാണെന്നും അദ്ദേഹത്തെ ജന്മനാട് തന്നെ പീഡിപ്പിക്കുന്നുവെന്നും ഇവർ പറഞ്ഞു. 

തന്റെ പ്രതിനിധി യുഎൻ സമിതി യോഗത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രം നിത്യാനന്ദ തന്നെയാണ് ട്വീറ്റ് ചെയ്തത്. ഇയൻ കുമാർ എന്ന വ്യക്തിയും യോ​ഗത്തിന്റെ ഭാ​ഗമായി. എന്നാൽ എങ്ങനെയാണ് ഇവർ യോഗത്തിൽ പങ്കെടുത്തതെന്ന് വ്യക്തമല്ല. യോഗത്തിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് സമിതി പുറത്തുവിട്ടിരുന്നു.

ബാലപീഡനം അടക്കമുള്ള കേസുകളിലെ പ്രതിയായ നിത്യാനന്ദ 2019 മുതൽ പിടികിട്ടാപ്പുള്ളിയാണ്. 2022 ഒക്ടോബറിൽ ബ്രിട്ടിഷ് പാർലമെന്റിന്റെ ദീപാവലി ആഘോഷത്തിൽ നിത്യാനന്ദയുടെ അനുയായിയെ ക്ഷണിച്ച സംഭവം വിവാദം സൃഷ്ടിച്ചിരുന്നു.

Kailasa representative MA Vijayapriya Nithyananda attends United Nations meeting