‘പ്രതിഷ്ഠാ ചടങ്ങിന് ക്ഷണം ലഭിച്ചു; പങ്കെടുക്കും’; പോസ്റ്റുമായി നിത്യാനന്ദ

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണം കിട്ടിയതായി സ്വയം പ്രഖ്യാപിത ആൾദൈവവും ലൈംഗികാതിക്രമം അടക്കമുള്ള കേസുകളിൽ പ്രതിയുമായ നിത്യാനന്ദ. ക്ഷണം ലഭിച്ചുവെന്നും പങ്കെടുക്കുമെന്നുമാണ് എക്സില്‍ പങ്കുവച്ച ട്വീറ്റില്‍ പറയുന്നത്. ചടങ്ങിന്റെ ഷെഡ്യൂളും നിത്യാനന്ദ പങ്കുവച്ചിട്ടുണ്ട്. ‘പ്രാണ‌പ്രതിഷ്ഠാ ചടങ്ങിലൂടെ ശ്രീരാമന്‍ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ പ്രവേശിക്കും. ലോകത്തെ അനുഗ്രഹിക്കും. ചരിത്രപരവും അസാധാരണവുമായ ഈ ചടങ്ങ് പാഴാക്കരുത്’ നിത്യാനന്ദ കുറിച്ചു.

2010 ലാണ് സ്വന്തം ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തിൽ നിത്യാനന്ദയ്ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കുന്നത്. എന്നാൽ, പിന്നീട് ജാമ്യത്തിൽ വിട്ടയയ്ക്കുകയും 2020ൽ നിത്യാനന്ദ രാജ്യം വിടുകയുമായിരുന്നു. സ്വയം കൈലാസമെന്ന രാജ്യം സൃഷ്ടിച്ചുവെന്നാണ് നിലവില്‍ നിത്യാനന്ദ അവകാശപ്പെടുന്നത്. അതേസമയം നിത്യാനന്ദ എവിടെയാണുള്ളതെന്ന് ഇനിയും വ്യക്തമല്ല.

നാളെയാണ് അയോധ്യയില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ രാഷ്ട്രീയ– സാമൂഹിക– സാംസ്കാരിക രംഗത്തെ പ്രമുഖറാണ് ചടങ്ങിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷയാണ് അയോധ്യയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനിടെയാണ് താനിക്ക് ക്ഷണം ലഭിച്ചുവെന്നും താന്‍ പങ്കെടുക്കുമെന്നും അവകാശപ്പെട്ട് നിത്യാനന്ദ രംഗത്തെത്തിയിരിക്കുന്നത്.

Nithyananda says he has been invited to Ayodhya Ram Temple tomorrow.