പല തവണ ബലാത്സംഗം; മനുഷ്യമാംസം വേവിച്ചു തിന്നാൻ നിർബന്ധിച്ചു; വെളിപ്പെടുത്തൽ

കടപ്പാട്; എൻഡിടിവി

യുവതിയെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയും മനുഷ്യമാംസം വേവിച്ചു തിന്നാൻ പ്രേരിപ്പിച്ചതായും റിപ്പോർട്ട്.  യുഎൻ സുരക്ഷാ കൗൺസിലിൽ കോംഗോയിലെ അവകാശസംരക്ഷണ സംഘടന നൽകിയ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.  കോംഗോയിലെ കലാപങ്ങളെക്കുറിച്ചും മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചും ഇന്റഗ്രേറ്റഡ് പീസ് ആന്റ് ഡെവലപ്മെന്റ് സോളിഡാരിറ്റി പ്രസിഡണ്ട് ജൂലിയേൻ ലസഞ്ച് ആണ് യുഎൻ കൗൺസിലിൽ സംസാരിച്ചത്.

കോംഗോയിൽ സർക്കാരും തീവ്രവാദി ഗ്രൂപ്പുകളും തമ്മിൽ നിരന്തരം സംഘർഷങ്ങളുണ്ടാവുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ് യുഎൻ. തീവ്രവാദികൾ നടത്തുന്ന കാട്ടാള നടപടികൾ ലസഞ്ച് വിശദീകരിച്ചു. തടവിലാക്കിയ യുവതിയെ ദിവസങ്ങൾക്കു ശേഷമാണ് തീവ്രവാദികൾ മോചിപ്പിച്ചത്. തിരിച്ച് വീട്ടിലേക്ക് വരും വഴി മറ്റൊരു തീവ്രവാദ ഗ്രൂപ്പ് യുവതിയെ തട്ടിക്കൊണ്ടുപോയി നിരന്തരമായി പീഡിപ്പിച്ചു. മറ്റൊരു യുവാവിന്റെ കഴുത്ത് വെട്ടിപ്പിളർന്നതായും കുടൽമാല പുറത്തെടുത്ത് ശരീരത്തിന്റെ ബാക്കി ഭാഗം പാചകം ചെയ്യാൻ നിർബന്ധിച്ചതായും യുവതി വെളിപ്പെടുത്തി. 

കഴിഞ്ഞ 10 വർഷത്തിനിടെ കോംഗോയിൽ തീവ്രവാദ ഗ്രൂപ്പുകൾ അടിക്കടി വളരുകയാണ്. ഖനി സമ്പുഷ്ടമായ മേഖലകളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലുമെല്ലാം അവരുടെ അഴിഞ്ഞാട്ടമാണെന്നും ലസാഞ്ച് പറയുന്നു. സംഘര്‍ഷത്തിനിടെ ആയിരത്തോളം പേർ കൊല്ലപ്പെട്ടതായും 10 ദശലക്ഷത്തോളം ആളുകൾ കുടിയിറക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്. 20 വർഷത്തിലധികമായി യുഎൻ സമാധാനസംഘടന കോംഗോയിൽ പ്രവർത്തിക്കുന്ന സാഹചര്യത്തിലും കലാപങ്ങൾക്കും അക്രമങ്ങൾക്കും കുറവില്ലെന്നും വിലയിരുത്തപ്പെടുന്നു.