കാറിൻമേൽ ചീരയും തുളസിയും കൃഷി; ടയറുകളിൽ തവള വളർത്തൽ; അതിജീവനം

വിദേശ വിനോദസഞ്ചാരികൾ എത്തിയില്ലെങ്കിൽ ടൂറിസം മേഖലയെ ആശ്രയിച്ചുകഴിയുന്ന രാജ്യങ്ങളിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ നിരവധിയാണ്. കോവിഡ് കാരണം കടുത്ത പ്രതിസന്ധി നേരിട്ട തായ്‌ലൻഡിലെ ടാക്സി കമ്പനി ഈ കാലഘട്ടത്തെ അതിജീവിച്ചത് കാറിൻ മേൽ കൃഷിയിറക്കിയാണ്. ബാങ്കോങ്കിൽ  നിന്നും പി എം വൈഭവ് ആ കഥ പറഞ്ഞു തരും. 

രച്ചപുരെക്ക് ടാക്സി കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് എന്ന കൂട്ടായ്മയാണ് പ്രതിസന്ധി കാലത്ത് പുതിയ അതിജീവന മാർഗ്ഗം തേടുന്നത്. വിദേശ വിനോദ സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞതോടെ കനത്ത തിരിച്ചടിയാണ് ടാക്സി വാഹന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നേരിടേണ്ടിവന്നത്. ആയിരക്കണക്കിനു വാഹനങ്ങൾ  ഇങ്ങനെ നിർത്തിയിട്ടു. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ഇവർ  വാഹനങ്ങൾക്കു മേൽ മണ്ണൊരുക്കി കൃഷി തുടങ്ങി. കേൾക്കുമ്പോഴും, കാണുമ്പോഴും അതിശയം തോന്നാം. പക്ഷേ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവിടുത്തെ ടാക്സി ഡ്രൈവർമാർ ഉപജീവനമാർഗ്ഗം കണ്ടെത്തുന്നത് ഇങ്ങനെയാണ്. തായ്‌ലൻഡിലെ ഭക്ഷണത്തിൽ ഇലക്കറികൾക്കാണ് പ്രിയം. അതുകൊണ്ടുതന്നെ ചീരയും, തുളസിയുമെല്ലാം കാര്യമായി കൃഷിയിറക്കി. നല്ല വിളവും കിട്ടി. തുളസിയില തായ്‌ലൻഡിലെ മിക്ക ഭക്ഷണങ്ങളിലും ഉപയോഗിച്ചുവരുന്നുണ്ട്.

വെള്ളരിയും, വഴുതനയും കാറിൻമേൽ കൃഷിയിൽ പരീക്ഷിച്ചു നോക്കി. അതും വിജയകരമായി. ഉപയോഗശൂന്യമായ ഈ ടയറുകൾക്കുള്ളിൽ ഭക്ഷ്യയോഗ്യമായ തവളകളെയും വളർത്തുന്നുണ്ട്. സർവീസ് നടത്താതെ നിർത്തിയിട്ട കാറുകൾ വീണ്ടും നിരത്തിലിറക്കാൻ വലിയ തുക ചിലവാകും. അതിനേക്കാൾ ലാഭകരമാണത്രെ ഈ  പരീക്ഷണം. കോവിട് പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ ടാക്സി ഡ്രൈവർമാർക്ക്, പ്രതീക്ഷയേകുന്ന വാർത്തകൂടി തായ്‌ലൻഡിൽ നിന്നും പറയാനുണ്ട് . ഒക്ടോബർ ഒന്നുമുതൽ രാജ്യത്തെ വിനോദസഞ്ചാരമേഖല തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുകയാണ്.