ഭക്ഷണം യാചിച്ച് കരടികൾ; മെലിഞ്ഞ് കടുവകൾ; മൃഗശാലയിൽ പട്ടിണി; കണ്ണീർ

Image Credit: ViralPress

ഇടുങ്ങിയ കൂടുകൾക്കുള്ളിൽ സന്ദർശകർ ഭക്ഷണമെറിഞ്ഞു തരുന്നതും കാത്ത് അവർക്ക് പിന്നാലെ പ്രതീക്ഷയോടെ കരടികൾ, ക്ഷീണിച്ച് എല്ലുന്തിയ നിലയിലുള്ള പശുക്കളും കടുവകളും, ഭക്ഷണത്തിനായി കൂടിനു പുറത്തേക്ക് കൈനീട്ടുന്ന ചിമ്പാൻസി, ഇരുമ്പഴികളിൽ പിടിച്ച് ഒറാങ് ഉട്ടാനുകളും ഭക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിൽ സന്ദർശകർക്ക് പിന്നാലെ കെഞ്ചുന്നു. മലിനജലത്തിൽ ഭക്ഷണമില്ലാതെ മുതലകൾ.. ലോകം നടുങ്ങുന്ന കാഴ്ചയാണ് തായ്‌ലൻഡിലെ ഒരു മൃഗശാലയിൽ നിന്നു പുറത്തുവരുന്നത്. വേണ്ടത്ര ഭക്ഷണമോ പരിചരണമോ ലഭിക്കാതെ അതീവ ദയനീയാവസ്ഥയിലാണ് ഇവിടെ മൃഗങ്ങൾ.

കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം തുറന്ന മൃഗശാലയിൽ സന്ദർശനത്തിനെത്തിയവരോട് മൃഗങ്ങൾ ഭക്ഷണത്തിനായി യാചിക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. ലോക്ഡോൺ ഏർപ്പെടുത്തിയ സമയത്ത് മൃഗശാല അധികൃതർ മൃഗങ്ങൾക്ക് വേണ്ടത്ര ഭക്ഷണം നൽകുകയും പരിചരിക്കുകയും ചെയ്യാത്തതാണ് അവ ഈ നിലയിലാവാൻ കാരണമെന്ന്  മൃഗശാലയിലെ സ്ഥിരം സന്ദർശകർ പറയുന്നു.

എന്നാൽ മൃഗങ്ങളെ സംരക്ഷിക്കുന്നില്ല എന്ന ആരോപണങ്ങൾ തള്ളിക്കൊണ്ട് മൃഗശാല അധികൃതരും രംഗത്തെത്തിയിട്ടുണ്ട്.കടുവകളുടെ ആരോഗ്യം തൃപ്തികരമാണെന്നും മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന ആഫ്രിക്കൻ പശുക്കൾ സ്വതവേ സാധാരണ പശുക്കളെക്കാൾ മെലിഞ്ഞവയാണെന്നുമാണ്  മൃഗശാലയുടെ മാനേജരുടെ പ്രതികരണം. മുതലകൾ പ്രായാധിക്യം മൂലമാണ് ക്ഷീണിച്ച നിലയിൽ കാണപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഇടുങ്ങിയ കൂടുകളിൽ വേണ്ടത്ര ഭക്ഷണം ലഭിക്കാതെ കഴിയുന്നതാണ് മൃഗങ്ങളുടെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് സർക്കാർ ഉദ്യോഗസ്ഥർ കണ്ടെത്തി. ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല എന്നുള്ളതൊഴിച്ചാൽ മൃഗങ്ങൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.