ലോകം നിശ്ചലമായപ്പോൾ ഉണർന്നിരുന്ന ക്യാപ്റ്റൻ; സർ ടോം മൂർ വിട വാങ്ങി

ബ്രിട്ടനില്‍ കോവിഡ് പോരാളികള്‍ക്കായി ധനസമാഹരണം നടത്തി ശ്രദ്ധേയനായ രണ്ടാം ലോകമഹായുദ്ധ നായകന്‍ ക്യാപ്റ്റന്‍ സര്‍ ടോം മൂര്‍ അന്തരിച്ചു. 

നൂറാം വയസ്സില്‍ കോവിഡ് ബാധിച്ചാണ് മരണം. വീടിനോട് ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ നടന്ന് മൂര്‍ സമാഹരിച്ചത് മുന്നൂറ്റി അന്‍പത് കോടിയിലേറെ രൂപയാണ്. 

ലോകം മുഴുവന്‍ ലോക്ഡൗണില്‍ കുരുങ്ങി നില്‍ക്കുമ്പോഴായിരുന്നു ക്യാപ്റ്റന്‍ ടോം മൂറിന്റെ ചുവടുവയ്പ്. ബ്രിട്ടനിലെ നാഷനൽ ഹെൽത്ത് സർവീസസിനായി 

പണം സമാഹരിക്കാൻ ടോം ഒരു ചാലഞ്ച് സ്വീകരിച്ചു. സ്റ്റീല്‍ ഫ്രെയിം കുത്തിപ്പിടിച്ച് പൂന്തോട്ടത്തില്‍ നടക്കുമ്പോള്‍ ലക്ഷ്യം 1000 പൗണ്ട് ആയിരുന്നു. പക്ഷെ ആ നിശ്ചയദാര്‍ഢ്യത്തില്‍ സമാഹരിക്കപ്പെട്ടത് 38.9 മില്യന്‍ പൗണ്ട് ആണ്. ആ വലിയ ഉദ്യമത്തിന് എലിസബത്ത് രാജ്ഞി മൂറിന് സര്‍ പദവി നല്‍കി ആദരിച്ചു. 

കാന്‍സര്‍ ബാധിതനായിരുന്ന ടോം മൂറിനെ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കഴിഞ്ഞ ‍ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

എലിസബത്ത് രാജ്ഞിയും പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. വൈറ്റ് ഹൗസും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി ഇന്ത്യയിലും മ്യാന്‍മറിലും മൂര്‍ സേവനം അനുഷ്ഠിച്ചിരുന്നു.