ലോകമാകെ രോഷം ഉയരുന്നതിനിടെ, ഔദ്യോഗിക കാറിൽ തങ്ങളുടെ രണ്ട് ഉദ്യോഗസ്ഥർ ലൈംഗിക ബന്ധത്തിലേർപ്പെട്ട സംഭവത്തിൽ കർശന നടപടി എടുത്ത് ഐക്യരാഷ്ട്രസഭ. ഉദ്യോഗസ്ഥരുടെ വഴിവിട്ട പ്രവൃത്തിയുടെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഇരുവരെയും പുറത്താക്കി ഉത്തരവിട്ടിരിക്കുകയാണ് യുഎന്‍. സംഭവം ഐക്യരാഷ്ട്രസഭയ്ക്ക് കടുത്ത മാനക്കേടുണ്ടാക്കിയിരുന്നു. ദൃശ്യങ്ങൾ യു.എൻ മേധാവിയെ ഞെട്ടിപ്പിക്കുകയും വല്ലാതെ അസ്വസ്ഥപ്പെടുത്തുകയും ചെയ്‌തുവെന്നാണ് യു.എൻ വക്താവ് വ്യക്തമാക്കിയത്.
ഇസ്രായേലിലെ ടെൽ അവീവിൽ നിന്നുള്ള 18 സെക്കന്റ് നീളമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇവിടത്തെ ഹാ യാർകോൺ തെരുവിലെ തിരക്കേറിയ റോഡിനുസമീപത്തെ സിഗ്നലിനടുത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വെള്ള നിറമുള്ള കാറിലായിരുന്നു ഉദ്യോഗസ്ഥരുടെ മോശം പ്രവൃത്തി. യു.എൻ എന്ന് കാറിന്റെ മുകളിലും വശത്തും എഴുതിയിരിക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്.
ഇസ്രയേലില്‍ പ്രവര്‍ത്തിക്കുന്ന യു.എന്നിലെ ഉദ്യോഗസ്ഥരാണ് കാറിലുണ്ടായിരുന്ന സ്‍ത്രീ - പുരുഷന്മാര്‍ എന്നാണ് സൂചന. കാർ നിര്‍ത്തിയിട്ടിരുന്നതിന് സമീപത്തെ കെട്ടിടത്തിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയത്.