അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാസ്ക് ധരിച്ചുനിൽക്കുന്നതിന്റെ രഹസ്യചിത്രങ്ങൾ പുറത്ത്. പിന്നാലെ ട്രോളുകളും സജീവമായി.
ലോകം ഒന്നടങ്കം മഹാമാരിയെ ഭയന്ന് മാസ്ക് നിർബന്ധമാക്കിയപ്പോൾ അതിനൊന്നും തന്നെ കിട്ടില്ലെന്നായിരുന്നു ട്രംപ് പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ ട്രംപ് നീല നിറത്തിലുള്ള മുഖംമൂടി ധരിച്ചതായും റിപ്പോർട്ടുകളുണ്ട്. മാസ്‌ക്നിര്‍മിക്കുന്ന ഫാക്ടറി സന്ദര്‍ശിച്ചപ്പോൾ പോലും അത് ധരിക്കാന്‍ ട്രംപ് വിസമ്മതിച്ചിരുന്നു.
കോവിഡ്–19 രോഗികൾക്ക് ആവശ്യമായ വെന്റിലേറ്ററുകൾ നിർമിക്കുന്ന മിഷിഗനിലെ ഒരു ഫോർഡ് നിർമാണ പ്ലാന്റിൽ നടത്തിയ പര്യടനത്തിനിടെ ഫെയ്സ് മാസ്ക് ധരിച്ചതായി ട്രംപ് സമ്മതിച്ചു. എങ്കിലും അത് ധരിച്ച് ഫോട്ടോ എടുക്കരുതെന്ന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ ചിത്രം ആരോ രഹസ്യമായി പകർത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പ്രസിഡന്റിന്റെ അറിവില്ലാതെയാണ് ചിത്രമെടുത്തിരിക്കുന്നത്.
മാസ്ക് ഒരു നേതാവെന്ന നിലയിൽ തന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ട്രംപിന്റെ ആശയത്തെ വിമർശിക്കുന്നവരാണ് ഭൂരിഭാഗവും. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയതിനു പിന്നാലെ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.