വയറിൽ കാൻസർ; നാട്ടിലെത്തണമെന്ന് മോഹം; വഴി തെളിച്ച് സർക്കാരുകൾ; കരുതൽ

ലോക്ക് ഡൗൺ കാലത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കരുതൽ രോഗബാധിതനായ ബ്രിട്ടീഷ് മലയാളിക്ക് തുണയാവുകയാണ്. കാൻസർ ബാധിച്ചു ബ്രിട്ടനിൽ ചികിത്സയിൽ കഴിയുന്ന തലശ്ശേരി സ്വദേശിയായ യുവാവിനാണ് സർക്കാരുകളുടെ ഇടപെടൽ നാട്ടിലെത്താൻ വഴിയൊരുക്കിയത്. അൽഫോൻസ് കണ്ണന്താനം എം.പി യാണ് യുവാവിന്റെ ആഗ്രഹം സർക്കാരുകളുടെ ശ്രദ്ധയിൽ പെടുത്തിയത്.

രണ്ടു വർഷമായി ബ്രിട്ടനിലെ യുഎസ് ടി ഗ്ലോബൽ കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ തലശ്ശേരി സ്വദേശിക്ക് ലോക്ക് ഡൗൺ കാലത്ത് നാട്ടിലേക്കുള്ള വരവ് അതിജീവനത്തിന്റെ പ്രതീക്ഷ കൂടിയാണ്.  വയറിൽ ബാധിച്ച കാൻസറിനെതിരെ പോരാടുന്നതിനിടയിലാണ് ഇദ്ദേഹത്തിന്റെ മനസ്സിൽ നാട്ടിൽ എത്തണമെന്ന ആഗ്രഹം   തോന്നിയത്. കോവിഡ് ശക്തമായതോടെ ബ്രിട്ടനിൽ തുടർ ചികിത്സയും അടഞ്ഞിരുന്നു. മലയാളി കൂട്ടായ്മയായ ഡിസ്ട്രെസ്സ് മാനേജ്മെന്റ് കളക്ടീവിലൂടെ വിവരമറിഞ്ഞ അൽഫോൻസ് കണ്ണന്താനം എം.പി ആഭ്യന്തര,  ആരോഗ്യ മന്ത്രാലയങ്ങളെയും വ്യോമയാന മന്ത്രാലയത്തെയും സമീപിച്ചു. കേരള സർക്കാർ സമ്മതിച്ചാൽ കുഴപ്പമില്ലെന്നായിരുന്നു മന്ത്രാലയങ്ങളുടെ മറുപടി. ഒടുവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വേഗത്തിലുള്ള ഇടപെടൽ ഇദ്ദേഹത്തിനും ഭാര്യക്കും മകൾക്കും യാത്രക്ക് വഴി തെളിച്ചു. പ്രത്യേക എയർ ആംബുലസിൽ ഇന്ന് വൈകിട്ട് യാത്ര തിരിക്കുന്ന ഇവർ നാളെ കരിപ്പൂരിലെത്തും. 

ബ്രിസ്റ്റൾ ബ്രാഡ്‌ലി സ്റ്റോക്കിന്റെ മേയർ ടോം ആദിത്യയാണ് എയർ ആംബുലൻസിനുള്ള സൗകര്യമൊരുക്കിയത്  തടസങ്ങളെ  മറികടന്നു നാട്ടിൽ തിരിച്ചെത്തുന്നത്  കാൻസർ ബാധിതനായ വിദേശ മലയാളിക്ക് കരുത്തുപകരുമെന്ന്  ഉറച്ചു വിശ്വാസിക്കുകയാണ്  ഇദ്ദേഹത്തിന്റെ കുടുംബവും