മിക്കവരിലും തീവ്ര ലക്ഷണങ്ങൾ ഇല്ല; മരിക്കുന്നത് കൂടുതലും പുരുഷന്മാര്‍: പഠനം

കോവിഡ് മരണനിരക്ക് സ്ത്രീകളെക്കാൾ കൂടുതൽ പുരുഷൻമാരിലാണെന്ന് കണക്കുകൾ. രോഗം ഏറ്റവും കൂടുതൽ പേരെ ബാധിച്ച ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള കണക്കുകളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കോവിഡ് രോഗികളാകുന്ന മിക്കവരിലും തീവ്രമായ ലക്ഷണങ്ങൾ ഉണ്ടാകുന്നില്ലെന്നും പഠനങ്ങളിൽ പറയുന്നു

ചൈനയിൽ ആദ്യം രോഗം ബാധിച്ച 72,314 പേരിലാണ് പഠനം നടന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും രോഗബാധയേൽക്കാനുള്ള സാധ്യത ഏറെക്കുറെ തുല്യമാണ്. 100 സ്ത്രീകൾക്ക് രോഗ ബാധയേൽക്കുമ്പോള്‍ 106 പുരുഷന്മാരിലും രോഗം സ്ഥിരീകരിക്കുന്നു. എന്നാൽ പഠനത്തിനായി പരിഗണിച്ച രോഗികളിൽ മരണത്തിന് കീഴടങ്ങിയവരിൽ 63.8ശതമാനവും പുരുഷന്മാരാണ്. സ്ത്രീകളാകട്ടെ 36.2 ശതമാനവും.

ഇറ്റലിയിൽ നിന്നും പുറത്തുവരുന്നതും സമാന കണക്കാണ്.50 വയസിന് മുകളിലുള്ള രോഗികളിൽ നടന്ന പഠനങ്ങളിൽ സ്ത്രീകളുടെ ഇരട്ടിയോളം പുരുഷൻമാർ മരിക്കുന്നുവെന്നാണ് കണ്ടെത്തിയത്. രോഗബാധയുള്ളവരിൽ 80.9 ശതമാനത്തിലും തീവ്രമായ ലക്ഷണങ്ങളില്ല എന്നാണ് ചൈനയിലെ കണക്കുകൾ തെളിയിക്കുന്നത്. 13.8 ശതമാനം പേർക്ക് ഗുരുതര രോഗലക്ഷണങ്ങൾ പ്രകടപ്പിക്കുമ്പോള്‍ 4.7 ശതമാനം പേരാണ് അതീവഗുരുതരാവസ്ഥയിലെത്തുന്നത്.

രോഗമുക്തിയുടെ നിരക്കിനെ കുറിച്ച് ഇപ്പോൾ പറയാറയിട്ടില്ലെങ്കിലും ചൈനയിലെ രോഗികളിൽ ഭൂരിഭാഗത്തിനും രോഗം ഭേദമായി. കുട്ടികളിൽ രോഗലക്ഷണങ്ങൾ തീവ്രമായി പ്രത്യക്ഷപ്പെടുന്നില്ല എന്ന കണ്ടെത്തലും ആശ്വാസകരമാണ്. ഇറ്റലിയിൽ മരിച്ചവരിൽ മിക്കവർക്കും കൊവിഡ് ബാധയ്ക്ക് മുന്‍പ് തന്നെ മറ്റ് മൂന്ന് രോഗാവസ്ഥകളെങ്കിലും ഉണ്ടായിരുന്നുവെന്നാണ് കണക്കുകൾ

എന്നാൽ ഈ കണക്കുകൾ പൂര്‍ണമായും കൃത്യമല്ല. അതിനാൽ തന്നെ ഇതിൽ കൂടുതൽ പഠനം വേണമെന്നാണ് വിദഗ്ധർ പറയുന്നത്.