ചരിത്രത്തിലെ ഏറ്റവും വലിയ ബാലബലിയുടെ അവശിഷ്ടങ്ങൾ ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ നിന്നും കണ്ടെത്തി. ബലി നല്‍കിയ 227 കുട്ടികളുടെ ശരീര അവശിഷ്ടങ്ങളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 12 മുതല്‍ 14-ാം നൂറ്റാണ്ടു വരെ പെറുവില്‍ നിലനിന്നിരുന്ന ചിമു നാഗരിക സംസ്‌കാര കാലത്ത് ബലി അര്‍പ്പിക്കപ്പെട്ട കുട്ടികളുടെ അവശിഷ്ടങ്ങളാണു വടക്കന്‍ തീരത്തു കണ്ടെത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ ബാലബലിയുടെ അവശിഷ്ടങ്ങളാണു കണ്ടെത്തിയിരിക്കുന്നതെന്നു ഗവേഷകര്‍ പറയുന്നു.
എല്‍ നിനോ പോലുള്ള പ്രതിഭാസത്തെ പ്രീതിപ്പെടുത്താനാണു കുഞ്ഞുങ്ങളെ ബലി അര്‍പ്പിച്ചതെന്നാണു നിഗമനം. നാലു മുതല്‍ 14 വയസ് വരെയുള്ള കുട്ടികളെയാണു കടലിന് അഭിമുഖമായി ബലി നല്‍കിയിരിക്കുന്നത്. ചില അവശിഷ്ടങ്ങളില്‍ ഇപ്പോഴും രോമങ്ങളും തൊലിയുമുണ്ട്. മഴയുള്ള സമയത്താണു ബലി നടന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ ഹ്യുവാന്‍ചാകോ മേഖലയില്‍ ഗവേഷകര്‍ ഖനനം നടത്തുകയാണ്.
കൂടുതല്‍ കുട്ടികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണു ഗവേഷകര്‍ പറയുന്നത്. 2018 ജൂണില്‍ സമീപപ്രദേശത്തു നടത്തിയ ഖനനത്തില്‍ 56 അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരുന്നു. പെറു തീരം മുതല്‍ ഇക്വഡോര്‍ വരെ പരന്നുകിടന്നിരുന്ന ചിമു സംസ്‌കാരം 1475-ല്‍ ഇന്‍കാ സാമ്രാജ്യത്തിന്റെ വരവോടെ അപ്രത്യക്ഷമാകുകയായിരുന്നു.