'വസ്ത്രധാരണം ശരിയല്ല'; വനിതാ ഡോക്ടറെ വിമാനത്തിൽ നിന്നിറക്കി വിട്ടു, പ്രതിഷേധം

വസ്ത്രധാരണം ശരിയല്ലെന്ന് ആരോപിച്ച് കറുത്ത വർഗക്കാരിയായ ഡോക്ടറെ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്നിറക്കി വിട്ടു. എട്ടുവയസുകാരൻ മകനോടൊപ്പം ജമൈക്കയിൽ നിന്നും  യുഎസിലേക്ക് യാത്ര തിരിക്കാനെത്തിയ ടിഷ റോവിനാണ് കിങ്സ്റ്റൺ എയർപോർട്ടിൽ നിന്നും ദുരനുഭവം നേരിട്ടത്.മിയാമിയിലേക്ക് ജൂൺ 30 നാണ് ഇവർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. വിമാനം പുറപ്പെടുന്നതിന് മുമ്പ് ക്യാബിൻ ക്രൂ എത്തി മാന്യമായി വസ്ത്രം ധരിക്കണമെന്നും അല്ലെങ്കിൽ വിമാനത്തിൽ നിന്നും ഇറങ്ങണമെന്നും ആവശ്യപ്പെട്ടു. 

ട്രോപിക്കൽ പ്രിന്റുള്ള റോംപറാണ് ടിഷ ധരിച്ചിരുന്നത്. ഉടൻ തന്നെ സ്വന്തം ചിത്രങ്ങൾ എടുത്ത് ട്വിറ്ററിൽ ടിഷ പങ്കുവച്ചു. ഇതാണ് ഞാൻ ധരിച്ചിരിക്കുന്ന വസ്ത്രം. ഇതിന് അമേരിക്കൻ എയർലൈൻസ് എന്നോട് ശരീരം മറയ്ക്കാനോ അല്ലെങ്കിൽ വിമാനത്തിൽ നിന്ന് ഇറങ്ങാനോ ആണ് ആവശ്യപ്പെട്ടത്. അത്രയൊന്നും ഫ്രണ്ട്​ലിയല്ലാത്ത ആകാശം എന്ന ഹാഷ്ടാഗോടെയാണ് അവർ ഇത് ട്വീറ്റ് ചെയ്തത്. 

വിമാനം പോകുന്നത് വലിയ സമയ നഷ്ടത്തിനും സാമ്പത്തിക നഷ്ടത്തിനും കാരണമാകുമെന്നതിനാൽ ഒടുവിൽ ബ്ലാങ്കറ്റ് ധരിച്ചാണ് ടിഷ യാത്ര തുടർന്നത്. ഇത് വംശീയ അധിക്ഷേപമാണെന്ന ആരോപണം സമൂഹമാധ്യമങ്ങളിൽ ഉയർന്നതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് ഉണ്ടായത്. വെള്ളക്കാർ ആരെങ്കിലുമാണ് ഈ വസ്ത്രം ധരിച്ച് എത്തിയിരുന്നതെങ്കിൽ എയർലൈൻസ് ഇങ്ങനെ പെരുമാറില്ലായിരുന്നുവെന്നും ട്വിറ്ററേനിയൻസ് രോഷം പ്രകടിപ്പിച്ചു.

എന്നാൽ ടിഷയ്ക്കും മകനുമുണ്ടായ അസൗകര്യത്തിൽ മാപ്പ് ചോദിക്കുന്നുവെന്നും യാത്രക്കാരെ എല്ലാവരെയും പരിഗണിക്കുകയും മികച്ച സേവനം ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് എയർലൈൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ടിഷയുടെയും മകന്റെയും വിമാനയാത്രാക്കൂലി തിരികെ നൽകിയെന്നും എയർലൈൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ടിഷ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.