ഹോട്ടൽ ഭക്ഷണത്തിൽ ചില്ലുകഷണങ്ങൾ; സിസിടിവി നോക്കിയ ‍ജീവനക്കാർ ഞെട്ടി

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ബില്ല് കൊടുക്കാതിരിക്കാന്‍ പല കള്ളത്തരങ്ങളും കാണിക്കുന്നവരെ പല സിനിമകളിലും കഥാപാത്രങ്ങളായി നാം കണ്ടിട്ടുണ്ട്. അയര്‍ലന്‍ഡിലെ ജഡ്ജ് റോയ് ബീന്‍സ് ബാര്‍ ആന്‍ഡ് സ്റ്റീക്ക് ഹൗസില്‍ അരങ്ങേറിയതും സമാനമായ സംഭവമായിരുന്നു. 

ഭക്ഷണം കഴിക്കുന്നതിനിടെ റെസ്‌റ്റോറന്റിലുണ്ടായിരുന്ന ഒരു സ്ത്രീ ചുമയ്ക്കാനാരംഭിച്ചതിന് പിന്നാലെ റെസ്‌റ്റോറന്റിലെ ജീവനക്കാരെ വിളിച്ച് അവര്‍ പരാതിപ്പെട്ടത് വിചിത്രമായ കാര്യമായിരുന്നു. അവിടെ നിന്ന് കഴിച്ച ഭക്ഷണത്തിലെ ചില്ലുകഷണങ്ങള്‍ തൊണ്ടയില്‍ കുടുങ്ങിയാണ് തനിക്ക് അസ്വസ്ഥതയുണ്ടായതെന്ന് അവര്‍ അറിയിച്ചു. 

പരാതിയില്‍ സംശയം തോന്നിയ സ്ഥാപനത്തിന്റെ ഉടമ  റെസ്റ്റോറന്റില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പരാതിക്കാരിയായ സ്ത്രീ തന്റെ കുപ്പായത്തിലൊളിപ്പിച്ചെത്തിയ ചില്ലുകഷണങ്ങളാണ് ഭക്ഷണത്തിനൊപ്പം വായിലാക്കിയതെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇതിനെ കുറിച്ച് പരാതിക്കാരിയോട് സംസാരിച്ച ശേഷം പോലീസിനെ വിവരമറിയിച്ചു.