ഫുജൈറ തീരത്തെ ആക്രമണം; സൗദിയും യുഎഇയും പരാതി നൽകി

ഫുജൈറ തീരത്തു എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ  ആക്രമണങ്ങളിൽ സൌദിയും യുഎഇയും യു.എൻ രക്ഷാസമിതിക്കു പരാതി നൽകി.ആഗോള എണ്ണമേഖലയ്ക്കു ഭീഷണിയാണ് ഇത്തരം ആക്രമണങ്ങളെന്നു പരാതിയിൽ പറയുന്നു. അതേസമയം, റിയാദിൽ എണ്ണ വിതരണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാനും ഹൂതി വിമതരുമാണെന്നു സൌദി ആരോപിച്ചു.  

സൌദി അറേബ്യ,  നോർവേ എന്നീ രാജ്യങ്ങളും കൂടി ഒപ്പിട്ട പരാതിയാണ്  യുഎൻ രക്ഷാസമിതിക്കും സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസിനും യുഎഇ കൈമാറിയത്. രാജ്യാന്തരസമുദ്രഗതാഗത സുരക്ഷയ്ക്കും കപ്പൽ ജീവനക്കാരുടെ ജീവനും ഭീഷണിയായ ഇത്തരം ആക്രമണങ്ങൾ, പരിസ്ഥിതി ദുരന്തസാധ്യത വർധിപ്പിക്കുന്നതായി പരാതിയിൽ വ്യക്തമാക്കുന്നു. ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിനു യുഎസിൻറേയും ഫ്രാൻസിൻറേയും സഹായം ലഭിക്കുന്നുണ്ടെന്നും അന്വേഷണം അടുത്തദിവസങ്ങളിൽ പൂർത്തിയാകുമെന്നും വിദേശകാര്യമന്ത്രി അൻവർ ഗർഗാഷ് അറിയിച്ചു. 

മേഖലയിലെ പ്രശ്നങ്ങൾക്കു കാരണം ഇറാനാണെന്നും എന്നാൽ, കപ്പലുകൾക്കു നേരെയുെണ്ടായ ആക്രമണത്തിനു പിന്നിലാരെന്നു ഇപ്പോൾ പറയാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ചൊവ്വാഴ്ച രാവിലെ റിയാദിലെ എണ്ണ പമ്പിങ് സ്റ്റേഷനു നേരെയുണ്ടായ ആക്രമണത്തിൻറെ ഉത്തരവാദികൾ ഇറാനും ഹൂതി വിമതരുമാണെന്നു സൌദി യുഎന്നിനെ അറിയിച്ചു. യുഎന്നിലെ സൌദിയുടെ സ്ഥിരാംഗം അബ്ദുല്ല ബിൻ യഹ്യ അൽ മാലമി ഇക്കാര്യം വ്യക്തമാക്കുന്ന കത്ത് കൈമാറി. ഞായറാഴ്ച രാവിലെയാണ് ഫുജൈറ തീരത്തു നാലു കപ്പലുകൾ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിനു പിന്നിൽ ഇറാനു പങ്കുണ്ടെന്നു സംശയിക്കുന്നതായി അമേരിക്ക വ്യക്തമാക്കിയിരുന്നു.