കഴുത്തു മുതൽ നെഞ്ചുവരെ ഭാര്യയെ 59 തവണ കുത്തി കൊലപ്പെടുത്തി

ഇന്ത്യൻ വംശജയായ ഭാര്യയെ 59 തവണ കുത്തി കൊലപ്പെടുത്തിയ കേസില്‍ യുകെ സ്വദേശിക്ക് ജീവപര്യന്തം തടവ്. 2018ലാണ് നാൽപത്തിയൊന്നുകാരിയായ എയ്ഞ്ചല മിത്തലിലെ ഭർത്താവ് ലോറൻസ് ബ്രാൻഡ് (47) കൊലപ്പെടുത്തിയത്. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയുപയോഗിച്ചായിരുന്നു ആക്രമണം. 16 വര്‍ഷവും എട്ടുമാസവുമാണ് ഇയാൾക്ക് ശിക്ഷയായി ജയിലിൽ കഴിയേണ്ടി വരിക.

കഴുത്തുമുതൽ നെഞ്ചുവരെ 59 കുത്തുകളാണ് എയ്ഞ്ചലയുടെ ശരീരത്തിലുണ്ടായിരുന്നത്. വീട്ടിൽ സ്വന്തം മുറിക്കുള്ളിലാണ് ഭാര്യയെ ക്രൂരമായ രീതിയിൽ കൊലപ്പെടുത്തിയതെന്ന് വിധിന്യായത്തിൽ ജഡ്ജി ഹെതർ നോർട്ടൻ പറഞ്ഞു. നിർദയമായ തരത്തിലായിരുന്നു പ്രതിയുടെ പെരുമാറ്റം. തുടർച്ചയായി കുത്തുന്നതിനിടയിൽ ഒരുകത്തി ഇടയ്ക്ക് ഒടിഞ്ഞിരുന്നു. തുടർന്ന് അടുക്കളയിൽനിന്ന് പുതിയ കത്തികൊണ്ടുവന്നാണ് പ്രതി അവരെ വീണ്ടും കുത്തിയതെന്നും ജഡ്ജി പറഞ്ഞു.

ഫൊറൻസിക് തെളിവുകൾ വിലയിരുത്തുമ്പോൾ എയ്ഞ്ചല ശക്തമായി തന്നെ അത് എതിർക്കാൻ ശ്രമിച്ചിരുന്നുവെന്നു വ്യക്തമാണ്. അതിനാൽ കഠിനമായ വേദനയും ഭയപ്പാടിലുമായിരിക്കാം അവര്‍ ജീവൻ വെടിഞ്ഞതെന്നും ജ‍‍ഡ്ജി നിരീക്ഷിച്ചു. താൻ സുരക്ഷിതയെന്നു കരുതിയിരുന്ന വീട്ടിൽവച്ചാണ് അവർ കൊല്ലപ്പെട്ടതെന്ന് തോമസ് വാലി പൊലീസ് മേജർ ക്രൈം യൂണിറ്റിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർ മൈക് റോഡി പറഞ്ഞു.