20 വർഷത്തിനിടെ 440 ആൺകുട്ടികളെ പീഡിപ്പിച്ചു; കായിക പരിശീലകന് 180 വർഷം തടവ്

ഇരുപത് വര്‍ഷത്തോളം പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച ബാസ്കറ്റ്ബോൾ കോച്ചിന് 180 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ ഇയോണയിലാണ് സംഭവം. സ്റ്റീഫൻ എന്ന 43–കാരനായ കോച്ചാണ് കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷ വിധിച്ചത്. 20 വർഷത്തിനിടയിൽ 440 കുട്ടികളെയാണ് പീഡനത്തിനിരയാക്കിയതെന്ന് വാദിഭാഗം വാദിച്ചു. വാദം അംഗീകരിച്ച കോടതി സ്റ്റീഫന് പരമാവധി തടവ് ശിക്ഷ വിധിച്ചു.

പെൺകുട്ടിയാണെന്ന വ്യാജേന പല കുട്ടികളെയും കൊണ്ട് നഗ്ന ചിത്രങ്ങളും വിഡിയോകളും അയപ്പിക്കുമായിരുന്നു. പിന്നീട് മൽസരങ്ങൾക്കായി യാത്രകൾ ചെയ്യുന്ന സമയത്തും വിഡിയോ പകർത്തി. ഇയാളുടെ വീട്ടിൽ കുട്ടികളെ ക്ഷണിച്ചു വരുത്തി പീഡിപ്പിക്കുക പതിവായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഒളികാമറയിൽ പകർത്തുകയും ചെയ്തു. 

സ്റ്റീഫന്റെ ബന്ധുവാണ് യാദൃച്ഛികമായി വിഡിയോകളും ഫോട്ടോകളും കണ്ടത്. ഉടന്‍ തന്നെ ഇയാൾ പൊലീസിനെ വിവരം അറിയിക്കുകയായരുന്നു. പൊലീസ് സ്റ്റീഫന്റെ വീട്ടിൽ തിരച്ചിൽ നടത്തി ഹാർഡ് ഡിസ്ക് കണ്ടെടുക്കുകയായിരുന്നു. 400–ൽ അധികം കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചിട്ടുള്ളത്. പ്രതി സമൂഹത്തിന് അപകടകാരിയാണെന്ന് പറഞ്ഞാണ് കോടതി 180 വർഷം തടവ് ശിക്ഷ വിധിച്ചത്. ശിക്ഷ 20 വർഷമായി കുറയ്ക്കണമെന്ന് പ്രതിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി അത് ചെവികൊണ്ടില്ല.