ഒരിക്കല്‍ ജനാധിപത്യത്തിന്റെ അഭയസ്ഥാനമായിരുന്നു വെനസ്വേല. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ അതിന്റെ മുന്നോട്ടുള്ള യാത്രയില്‍ വിചിത്രമായ വ്യതിയാനങ്ങള്‍ സംഭവിക്കുകയും ഇപ്പോള്‍ കപട ജനാധിപത്യം മാത്രം നിലനില്‍ക്കുന്ന ഏകാധിപത്യ രാജ്യമായി മാറുകയും ചെയ്തിരിക്കുന്നു.
അതിഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലാണ് രാജ്യം. ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വാൻ ഗ്വീഡോ രംഗത്തെിയതോടെയാണ് വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധി വീണ്ടും മറനീക്കിയത്.
വെനസ്വേലയില്‍ മഡൂറോ വിരുധ പ്രക്ഷോഭം കത്തിക്കയറുന്നതിനിടെ അതിനാടകീയമായായിരുന്നു വാന്‍ ഗ്വീഡോ പ്രസിഡന്റ് താനാണെന്ന് സ്വയം പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ ചെയ്തതത്. തൊട്ടുപിന്നാലെയാണ് യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ഗ്വീഡോയെ പ്രസിഡന്റായി അംഗീകരിച്ച് എല്ലാ പിന്തുണയും വാഗ്ധാനം ചെയ്ത് രംഗത്തുവന്നതും. എകാധിപതിയായ മഡൂറോയെ വെനസ്വേലന്‍ ജനത ഒറ്റക്കെട്ടായി അധികാരത്തില്‍ നിന്ന് പുറത്താക്കമെന്ന് പെന്‍സ് ആവശ്യപ്പെട്ടു
ട്വിറ്ററിലൂടെ പ്രസിഡന്റ് ട്രംപും ഗ്വീഡോയ്ക്ക് പിന്തുണയറിച്ചു. അമേരിക്കയ്ക്കൊപ്പം, ചിലെ, പെറു തുടങ്ങിയ രാജ്യങ്ങളും ഗ്വീഡോയെ അംഗീകരിച്ച് രംഗത്തെത്തി. അപ്രതീക്ഷിത രാഷ്ട്രീയനീക്കത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച മഡൂറോ അമേരിക്കയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് ഉടന്‍ രാജ്യവിടണമെന്ന് നിര്‍ദേശിച്ചു.
രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്കിടെ കാരക്കാസക്കം വെനസ്വേലയുടെ തെരുവുകള്‍ മഡൂറോ വിരുധരെക്കൊണ്ട് നിറഞ്ഞു. പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും രാജ്യത്തെ ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് കഴിഞ്ഞ വ്യാഴാഴ്ചയാണ് മഡൂറോ വീണ്ടും അധികാരത്തിലെത്തിയത്. മറൂഡോയെ പുറത്താക്കാന്‍ സൈന്യത്തിന്റെ സഹായവും ഗ്വീഡോ ആവശ്യപ്പെട്ടിരുന്നു.
ഗവൺമെന്റ് വിരുദ്ധ പ്രക്ഷോഭം ശക്തമായ വെനസ്വേലയില്‍ മഡൂറോയ്ക്ക് പിന്തുണയുമായി സൈന്യം രംഗത്തുണ്ട്. ഗ്വീഡോയ്ക്ക് പിന്തുണയുമായി അമേരിക്ക രംഗത്തെത്തിയ സാഹചര്യത്തിൽ വെനസ്വേലയ്ക്ക് പിന്തുണയുമായി റഷ്യയെത്തി. ഗവണ്‍മെന്റിനെ അട്ടിറിക്കുന്ന നീക്കങ്ങളെ സഹായിക്കും വിധം യുഎസ് ഇടപെടരുതെന്ന് റഷ്യ ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടതോടെ സ്ഥിതിഗതികള്‍ ശീതയുദ്ധത്തിന് സമാനമായ അവസ്ഥയിലെത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ മഡൂറോയുമായി ഫോണിൽ പിന്തുണ അറിയിച്ചതായി റഷ്യന്‍ പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കുകയും ചെയ്തു.ഗവണ്‍മെന്റ് വിരുദ്ധ പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷത്തിന് 20 മില്യണ്‍ ഡോളറിന്റെ ( 142.03 കോടി ഇന്ത്യന്‍ രൂപയോളം) ധനസഹായം യുഎസ് പ്രഖ്യാപിച്ചു. കാര്യങ്ങള്‍ മനസിലായെങ്കില്‍, എന്തെങ്കിലും യുക്തിബോധമുണ്ടെങ്കില്‍ യുഎസ് ഉദ്യോഗസ്ഥര്‍ ഒരാഴ്ചയ്ക്കകം വെനിസ്വേല വിടണമെന്ന് മഡൂറോ ആവശ്യപ്പെട്ടു.
അതിനിടെ വെനസ്വേലന്‍ സൈനികമേധാവികള്‍ മഡൂറോ തന്നെയാണ് തങ്ങളുടെ പ്രസിഡന്റ് എന്ന നിലപാട് ആവര്‍ത്തിച്ചു. സ്വയം പ്രസിഡന്റായെന്ന് പറയുന്നയാളെ അംഗീകരിക്കാനാകില്ലെന്നും, രാജ്യത്തിന്റെ ഭരണഘടനയും പരമാധികാരവും സംരക്ഷിക്കാന്‍ സേനകള്‍ സജ്ജമാണെന്നും പ്രതിരോധമന്ത്രി വ്‌ളാഡിമിര്‍ പഡ്രിനോ ലോപസ് പറഞ്ഞു. പ്രതിഷേധക്കാര്‍ക്ക് ആയുധം എത്തിച്ച് നല്‍കിയതിന് ഒരുകൂട്ടം സൈനികരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തിരുന്നു.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക നടത്തുന്ന നീക്കങ്ങളുടെ തുടര്‍ച്ചയാണ് വെനസ്വേലയില്‍ ഇപ്പോള്‍ നടക്കുന്നതെന്നായിരുന്നു മഡൂറോ പക്ഷത്തിന്റെ അവകാശവാദം.രാജ്യത്തെ എണ്ണശേഖരത്തിലാണ് അമേരിക്കയുടെ കണ്ണെന്നും. കഴിഞ്ഞ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തെയും പാശ്ചാത്യമാധ്യമങ്ങളെയും ഉപയോഗപ്പെടുത്തി ഭരണം അട്ടിമറിക്കാന്‍ അമേരിക്ക ശ്രമം നടത്തിയതായും ഇവർ ആരോപിക്കുന്നു. വെനസ്വേലയിലെ അമേരിക്കന്‍ ഇടപെടലിനെതിരെ മഡൂറോ സര്‍ക്കാരിന് പിന്തുണയുമായി റഷ്യക്കു പുറമേ മെക്‌സിക്കോ, ബൊളീവിയ, ക്യൂബ, ഉറുഗ്വേ, ഭരണാധികാരികളെല്ലാം രംഗത്തെത്തിയതായാണ് റിപ്പോർട്ടുകൾ.
വധശ്രമത്തിൽ നിന്ന് പലതവണയാണ് മഡൂറോ രക്ഷപ്പെട്ടത്. വെനസ്വേലന്‍ സൈന്യത്തിന്റെ എണ്‍പത്തി ഒന്നാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുന്നതിനിടെ ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയില്‍ ആക്രമണം നടന്നിരുന്നു. പറന്നുവന്ന ഡ്രോണുകള്‍ പ്രസിഡന്റിനുമുന്നില്‍ പൊട്ടിത്തെറിച്ചുവെങ്കിലും മഡൂറോ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തോളം വരില്ലെങ്കിലും നികോളസ് മഡൂറോയ്ക്കെതിരെ വധശ്രമങ്ങള്‍ ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ട്. വിദേശശക്തികളാണ് തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കിലും സ്വന്തം രാജ്യത്തുതന്നെയാണ് മഡൂറോയുടെ ശത്രുക്കള്‍. ഏകാധിപതിയായി വളരുന്ന മഡൂറോയുടെ ഭരണത്തില്‍ മരിക്കുകയാണ് വെനസ്വേല. ജനങ്ങളിലേറെയും പ്രസിഡന്റിനെ വെറുക്കുന്നു. ഈ വെറുപ്പാവാം വധശ്രമത്തിന് പ്രേരണയായത്.
മഡൂറോ സര്‍ക്കാരിന്‍റെ പ്രധാന നോട്ടപ്പുള്ളിയായിരുന്ന ഓസ്കര്‍ പെരെസ് സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നതിനുമുന്‍പ് സമൂഹമാധ്യമങ്ങള്‍ വഴി ലോകത്തെ അറിയിച്ചതാണിത്. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പെരസ് മഡൂറോ ഭരണത്തില്‍ പ്രതിഷേധിച്ച് ആക്രമണങ്ങള്‍ക്ക് മുന്നിട്ടറങ്ങി. 2017 ജൂണില്‍ പൊലീസ് സേനയുടെ ഹെലികോപ്റ്റര്‍ തട്ടിയെടുത്ത് സുപ്രീംകോടതിയിലും മന്ത്രിമന്ദിരത്തിലും ബോംബിട്ടു.ഏറ്റുമുട്ടലുകള്‍ക്ക് ഒടുവില്‍ സൈന്യം ഇയാളെ വെടിവച്ചുകൊന്നു.
2017ല്‍ സൈന്യത്തിലെ ഒരു വിഭാഗം മഡൂറൊയെ തീര്‍ക്കാന്‍ കരുക്കള്‍ നീക്കിയെങ്കിലവു. പടിഞ്ഞാറന്‍ കാരക്കസില്‍ സൈനികതാളങ്ങള്‍ പിടിച്ചെടുത്തു. സമൂഹമാധ്യമങ്ങള്‍ വഴി ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ ശ്രമിച്ചു. ഈ ശ്രമവും പാതിവഴിയില്‍ നിലച്ചു. 2016ലായിരുന്നു പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനെത്തിയ മഡൂറോയ്ക്കുനേരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി. വിശപ്പുമാറ്റാന്‍ വകയില്ലാതെ കഴിഞ്ഞവര്‍ പ്രസിഡന്റിനെ കണ്ടപ്പോള്‍ പൊട്ടിത്തെറിച്ചു. വീട്ടിലെ ചട്ടിയും കലവും മഡൂറോയ്ക്കുനേരെ എറിഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് അന്ന് തെരുവില്‍ പ്രതിഷേധിച്ചത്.
ബഹുഭൂരിപക്ഷം ജനങ്ങളും വെറുത്തിട്ടും പ്രതിപക്ഷപാര്‍ട്ടികളെയൊക്കെ നിശബ്ദരാക്കി മഡൂറോ അധികാരത്തില്‍ തുടരുന്നു. തകർന്നടിഞ്ഞ സമ്പത്‌വ്യവസ്ഥ, കലാപം വിട്ടൊഴിയാത്ത തെരുവുകൾ, പലായനം ചെയ്യുന്ന പൗരന്മാർ, അമേരിക്കയും പാശ്ചാത്യരാജ്യങ്ങളുമായുള്ള അടങ്ങാത്ത ശത്രുത ഇങ്ങനെ വെനസ്വല നേരിടുന്ന പ്രതിസന്ധികള്‍ ഒട്ടനവധിയാണ്. ജനങ്ങള്‍ നേരിടുന്ന നീറുന്ന പ്രശ്നങ്ങള്‍ക്കൊനന്നും പരിഹാരം കാണാന്‍ പ്രസിഡന്‍റിന് താല്‍പര്യവുമില്ല.
എണ്ണകയറ്റുമതിയിലൂടെ വൻ പണം വെനസ്വേലയിലേയ്ക്ക് ഒഴുകിയ ഒരു കാലഘട്ടമുണ്ടായിരുന്നു. രാജ്യത്തിന്റെ സാമ്പത്തികാടിത്തറ ശക്തിപ്പെടുത്താനും ദീർഘവീഷണത്തോടെയുളള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ ഭരണാധികാരികൾ പരാജയപ്പെട്ടതാണ് വെനസ്വേലയുടെ പതനത്തിന് കാരണം. പട്ടാളത്തിലെ ഉദ്യോഗസ്ഥനായിരുന്ന ഷാവെസ് 1999ൽ വെനസ്വേലയുടെ പ്രസിഡന്റായി നാൽപ്പത്തിനാലാം വയസിൽ അവരോധിക്കപ്പെട്ടപ്പോൾ വെനസ്വേലയുടെ സാമ്പത്തിക സ്ഥിതി ആശാവഹമായിരുന്നില്ല. ജനങ്ങളിൽ പകുതിപേരും ദാരിദ്ര്യ രേഖയ്ക്കു താഴെയായിരുന്നു. എണ്ണവില പെട്ടെന്നുയരാൻ തുടങ്ങുകയും കാലക്രമത്തിൽ 100 ഡോളർ വരെയാവുകയും ചെയ്തു. ദാരിദ്ര്യ നിർമാർജനത്തിനുള്ള ഒട്ടേറെ പരിപാടികൾ നടപ്പാക്കാൻ എണ്ണപ്പണം ഷാവെസ് ഉപയോഗിച്ചു. ഭക്ഷണവും മരുന്നും അവശ്യ സാധനങ്ങളും കുറഞ്ഞ വിലയ്ക്കു ലഭിക്കാൻ തുടങ്ങിയതോടെ ജനങ്ങൾ സന്തുഷ്ടരായി. തുടർന്ന് നടത്തിയ മൂന്നു തിരഞ്ഞെടുപ്പുകളിൽ ഷാവെസ് തന്നെ വെനസ്വേലയിൽ ജയിച്ചു കയറി. യുഎസ് ഉപരോധംമൂലം വീർപ്പുമുട്ടിയിരുന്ന ക്യൂബയെ സഹായിക്കാനും പെട്രോഡോളർ ഷാവെസിനു തുണയായി.
ഷാവെസ് 2013 ൽ കാൻസർ മൂലം മരണപ്പെട്ടതോടെ മഡൂറോ പ്രസിഡന്റായി. ഇതോടെ വെനസ്വേലയുടെ പതനം പൂർത്തിയായി. ബസ് ഡ്രൈവറും തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന ഇൗ അമ്പത്തിയഞ്ചുകാരൻ ഷാവെസിന്റെ വിദേശമന്ത്രിയായിരുന്നു. പക്ഷേ, ജനപ്രീതിയിലും വ്യക്തി പ്രഭാവത്തിലും ഷാവെസിന്റെ നാലയലത്തുപോലും എത്താൻ മഡൂറോയ്ക്കായില്ല. രാജ്യാന്തര വിപണിയിൽ എണ്ണ വില അടിക്കടി ഇടിയുകയും വെനസ്വേല വൻസാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്തപ്പോൾ അതിനെ നേരിടുന്നതിൽ മഡൂറോ പരാജയപ്പെടുകയും ചെയ്തു.
ഒരു കാലത്ത് തെക്കേ അമേരിക്കയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായിരുന്നു വെനസ്വേല. ലോകത്തിൽ വച്ചേറ്റവും വലിയ എണ്ണ നിക്ഷേപമുളള രാജ്യം. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയിൽ(ഒപെക്) എണ്ണയുടെ ഉൽപാദനത്തിൽ ആറാം സ്ഥാനത്ത് നിന്ന രാജ്യം. ഇന്ന് വെനസ്വേലയിലെ അഞ്ചുപേരിൽ നാലുപേരും പട്ടിണിയിലാണ്. ദൈവം വിചാരിച്ചാലും മഡൂറോയെ അധികാരത്തിൽ നിന്ന് ആർക്കും മാറ്റാൻ സാധിക്കില്ലെന്ന് പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിലെ മുഖ്യ എതിരാളിയായ ഫാൽക്കൺ ആണ്. ജനാധിപത്യത്തെ അട്ടിമറിച്ച് മഡൂറോ വീണ്ടും അധികാരത്തിൽ എത്തി. സാമ്പത്തികമായി തകർന്ന് മുട്ടിലിഴിയുന്ന രാജ്യത്തിനു വേണ്ടി ചെറുവിരൽ അനക്കാതിരുന്നിട്ടും മഡൂറോ ഭരണം പിടിച്ചു. വ്യാപക ക്രമക്കേടുകൾ നടത്തി വീണ്ടും അധികാരത്തിൽ. ഈ വർഷം സെപ്തംബറിൽ മഡൂറോയ്ക്ക് വേണ്ടി മഡൂറോ തന്നെ നിയമിച്ച ഭരണഘടനാ സഭ തിരഞ്ഞെടുപ്പ് നേരത്തേയാക്കി. ഇനിയൊരു തിരിച്ചു വരവ് വെനസ്വേലയ്ക്ക് ഉണ്ടാകില്ലെന്നു തന്നെയാണ് ലോകരാജ്യങ്ങളുടെ തീർപ്പ്.
വെനസ്വേല ഒരു മാഫിയ രാജ്യമായി അതിവേഗം വളരുന്നുവെന്നാണ് ഏറ്റവും പുതിയ വാർത്തകൾ. കഴിഞ്ഞ ആഴ്ചയാണ് മഡൂറോ വീണ്ടും പ്രസിഡന്റായി അധികാരമേറ്റത്. ജനാധിപത്യത്തെ കശാപ്പ് ചെയ്ത് വീണ്ടും അധികാരത്തിൽ മഡൂറോയ്ക്കെതിരെ പൊരുതി നിൽക്കാൻ ഒരൊറ്റ നേതാവും പോലുമില്ലെന്നുളളതാണ് വെനസ്വേലയുടെ ദുരോഗ്യം. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോപിയോ നിയമാനുസൃതമല്ലാത്ത പ്രസിഡന്റ് എന്നാണ് മഡൂറോയെ വിശേഷിപ്പിച്ചത്. പണത്തിന്റെയും അവശ്യ മരുന്നുകളുടെയും ലഭ്യത കുറവിനൊപ്പം സുരക്ഷാപ്രശ്നങ്ങളും വെനസ്വേലയിൽ പിടിമുറുക്കുകയാണ്. നൂറുകണക്കിന് ആളുകളാണ് ആഭ്യന്തര കലാപങ്ങളിൽ ഇവിടെ മരിച്ചു വീഴുന്നത്. കൊളളയും കൊളളിവയ്പ്പും വ്യാപകമാകുന്നു.
വെനസ്വേല എല്ലാ അർത്ഥത്തിലും ഒരു മാഫിയ സ്റ്റേറ്റായി മാറികഴിഞ്ഞു. സർക്കാരിന്റെ എല്ലാ തലത്തിലും ക്രിമിനൽ സംഘം പിടിമുറുക്കി കഴിഞ്ഞു. മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും അഴിമതിക്കും െകാളളയ്ക്കും ചൂട്ടുപിടിക്കുന്നവരായി, വിദേശകാര്യം, പ്രതിരോധം, ദേശീയ സുരക്ഷ എല്ലാ മേഖലകളിലും കൈക്കൂലി വ്യാപകമായി, മാഫിയ സംഘം കൊടുക്കുത്തി വാണു. 'കാർട്ടൽ ഓഫ് ദ സൺ' എന്ന വെനസ്വേലയിലെ പ്രമുഖ ലഹരിക്കടത്ത് മാഫിയയ്ക്ക് വേണ്ടി മന്ത്രിമാർ അടക്കമുളളവർ പ്രവർത്തിരിച്ചുവെന്നത് ലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു. വെനസ്വേലയുടെ മുൻ വൈസ് പ്രസിഡന്റ്. പ്രസിഡന്റ് മഡുറോയുടെ ഭാര്യ സിസിലിയ ഫ്ലോറൻസ്, മകൻ തുടങ്ങിയവർ ഈ മാഫിയയുടെ ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നുവെന്ന് ആരോപണം വൻ കോലാഹലമാണ് ഉണ്ടാക്കിയത്.
1999 ഹ്യൂഗോ ഷാവേസ് പ്രസിഡന്റ് പദവിയിൽ എത്തിയതോടെ എണ്ണ കയറ്റുമതിയിൽ രാജ്യത്തു കുമിഞ്ഞു കൂടുന്ന വരുമാനം ജനങ്ങളുടെ ക്ഷേമത്തിനായി പൂർണമായി ഉപയോഗിക്കാൻ പദ്ധതികൾ തയ്യാറാക്കി. നിസ്വാർത്ഥമായ ജനക്ഷേമത്തിനായിരുന്നു ഊന്നൽ. ഷാവേസ് ഭരണത്തിൽ 2010 വരെയുള്ള കാലയളവിൽ വെനസ്വേല വൻ വളർച്ചയുടെ പാതയിലായിരുന്നു. ഷാവേസിന്റെ ബൊളിവാരിയന്‍ വിപ്ലവനയങ്ങള്‍ തിരിച്ചടിച്ചു. 2010 അവസാനത്തോടെ രാജ്യം വൻ തിരിച്ചടി നേരിട്ടു. സർക്കാർ പിടിച്ചെടുത്ത ഭുമി കൃഷിക്കോ വ്യവസായങ്ങൾക്കോ ഉപയോഗിക്കാതെ തരിശിട്ടത് സമ്പന്ന രാജ്യത്തെ ദാരിദ്രത്തിലേയ്ക്ക് കൂപ്പുകുത്തിച്ചു. എക്സോണ്‍ മൊബില്‍ അടക്കമുള്ള ഭീമന്‍ നിക്ഷേപകര്‍ രാജ്യം വിട്ടു. മഡുറയുടെ ഭരണത്തോടെ കാര്യങ്ങൾ കൈവിട്ടു.
ദാരിദ്ര്യം നിറഞ്ഞ വീടുകളിലെ വഴക്കുകള്‍ക്ക് പ്രധാന കാരണം ഭക്ഷണമാണ്. കുടുംബത്തിനു മൊത്തമായി തയ്യാറാക്കി വച്ചിരിക്കുന്ന ഭക്ഷണം വിശപ്പ് സഹിക്കാൻ വയ്യാതെ കുഞ്ഞുങ്ങൾ ആരെങ്കിലും എടുത്തു കഴിച്ചതാകാം ഈ വഴക്കുകളിലെല്ലാം ചെന്ന് അവസാനിക്കുന്നത്. ക്ഷണത്തിന് പോലും യാതൊരു മാര്‍ഗവുമില്ലാതാകുമ്പോള്‍ പലപ്പോഴും വീട്ടില്‍ നിന്ന് കുട്ടികളെ ഇറക്കിവിടുകയും ചെയ്യുന്നു. 'പൊലീസുകാര്‍ നമ്മളെ ഉപദ്രവിക്കും. യാചിക്കുമ്പോള്‍ മറ്റുള്ളവര്‍ പരിഹസിക്കും. ചിലര്‍ നമ്മളോട് കയര്‍ക്കും. പ്രസിഡന്റിനോട് പോയി ചോദിക്കൂവെന്നാകും അവരുടെ അട്ടഹാസം. വീട്ടില്‍ ഒരുപാട് പേരുണ്ട്. ഭക്ഷണമൊന്നും ആര്‍ക്കും തികയില്ല. അച്ഛന്‍ മരിച്ചതാണ്. ഇതുപോലെ ജീവിതകാലം മുഴുവന്‍ കഴിയാന്‍ നമുക്ക് താല്‍പര്യമില്ല.'- വെനസ്വേലയിലെ കുഞ്ഞുങ്ങളുടെ വിലാപമാണിത്.
പട്ടിണിയും ദാരിദ്ര്യവും നിറയുകയാണ് ഈ രാജ്യത്ത്. സ്വന്തം ശരീരവും കുഞ്ഞുങ്ങളെയും വിറ്റ് ജീവൻ നിലനിർത്താനാണ് ഇവിടത്തെ അമ്മമാരുടെ അവസാനശ്രമം. തെരുവിലെ ചവറ്റുകുട്ടകളിൽ ഭക്ഷണം തിരിയുന്ന കുട്ടികൾ നിത്യകാഴ്ചകളായി മാറുകയും ചെയ്യുന്നു. ഈ വര്‍ഷം നാണ്യപ്പെരുപ്പം 1.4 ദശലക്ഷം ശതമാനത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. അന്താരാഷട്രാ സാമ്പത്തിക സംഘടനകള്‍ പറയുന്നത് 2019 ല്‍ ഇത് 10 ദശലക്ഷത്തിലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്. 1.9 ദശലക്ഷം വെനസ്വേലക്കാരാണ് 2015 ന് ശേഷം രാജ്യത്ത് നിന്നും പാലായനം ചെയ്തത്.
ഇപ്പോള്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന നാണ്യപ്പെരുപ്പം നില നില്‍ക്കുന്ന രാജ്യമാണ് വെനസ്വേല. 2015 ന് ശേഷം രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക് വെനസ്വേലയന്‍ സെന്‍ട്രല്‍ ബാങ്ക് ഇതുവരെ പുറത്തു വിട്ടിട്ടില്ല. പുതിയ നിരക്ക് പ്രകാരം ഏറ്റവും താണശമ്പളം ഇപ്പോള്‍ 1,800 സോവറിന്‍ ബൊളിവര്‍ ആണ്.വെനസ്വേലയുടെ വരുമാനത്തിന്റെ 96 ശതമാനവും എണ്ണഉല്‍പ്പാദനത്തില്‍ നിന്നുമാണ്് എന്നാല്‍ ദിവസം 1.4 ദശലക്ഷം ബാരല്‍ എന്ന നിലയില്‍ 30 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇപ്പോള്‍ ഉല്‍പ്പാദനം.
നാടുകടക്കുന്നവരിൽ അധ്യാപികമാരുണ്ട്. പൊലീസുകാരികൾ, മാധ്യമപ്രവർത്തകർ എല്ലാവരും പട്ടിണി കാരണം സ്വന്തം നാടുവിട്ടു. ഇപ്പോൾ വേശ്യാലയത്തിലാണ്. വീട്ടിലെ വയറുകൾ പോറ്റാൻ വേണ്ടി ഇപ്പോൾ അവർ അന്യനാട്ടുകളിൽ ശരീരം വിൽക്കുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന വെനസ്വേലയില്‍ നല്ല ജോലി ചെയ്തിരുന്ന പലരും അയല്‍രാജ്യമായ കൊളംബിയയിലേക്ക് അനധികൃത കുടിയേറ്റം നടത്തി. അവിടെ ആരുമറിയാതെ വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
വെനസ്വേലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കണമെങ്കിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കണം. അധികാരത്തിൽ വരുന്ന പുതിയ നേതാവ് ഷാവേസിന്റെയും മഡൂറോയുടെയും സാമ്പത്തിക നയങ്ങൾ പൊളിച്ചെഴുതുന്നതിലാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. വെനസ്വേലയിലേക്ക് പണം വരാന്‍ എണ്ണപ്പാടങ്ങള്‍ വീണ്ടും തുറക്കണം . ഒപെകിന്റെ സ്ഥാപക അംഗം കൂടിയായ വെനസ്വേല എണ്ണ ഉല്‍പാദനം കൂട്ടി ഒപെക് രാജ്യങ്ങളുടെ ഒപ്പമെത്തണം. വിദേശത്തെയും സ്വദേശത്തെയും എണ്ണ കമ്പനികളെ നിയന്ത്രങ്ങള്‍ ഒഴിവാക്കി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. അന്യരാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ സ്വാഗതം ചെയ്യണം. ബൊളിവറിന്റെ മൂല്യം കൂട്ടുകയോ സാമ്പത്തിക വിനിയോഗങ്ങള്‍ക്ക് ഡോളര്‍ ഉപയോഗിക്കുകയോ ചെയ്യണം എന്ന് പ്രതിപക്ഷ കക്ഷികള്‍ ഒന്നടംങ്കം പറയുന്നു. ഭക്ഷണ സാധനങ്ങളുടെയും മരുന്നിന്റെയും വില കുറയ്ക്കുകയാണ് സാമാന്യ ജനത്തിന് ഏറ്റവും അനിവാര്യം. ഇനിയും പഴയനയങ്ങളിൽ തൂങ്ങികിടക്കാനാണ് തീരുമാനമെങ്കിൽ വൻ നാശത്തിലേയ്ക്ക് രാജ്യം കൂപ്പുകുത്തും.
2015 മുതലുള്ള കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. മൂന്ന് മില്യണ്‍ ജനങ്ങളാണ് നാട് വിട്ട് മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുന്നത്. വെനസ്വേലയിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ഇടപെടല്‍ വേണമെന്ന് യു.എന്‍ ഹൈ കമ്മീഷണര്‍ വില്യം സ്പ്ലിന്‍ഡര്‍ പറഞ്ഞു. കൊളംബിയ , പെറു എന്നിവിടങ്ങളിലേക്കാണ് ജനങ്ങള്‍ കൂടുതലും പലായനം ചെയ്യുന്നത്. കൊളംബിയയില്‍ മാത്രം ഒരു മില്യണ്‍ വെനസ്വേലക്കാരാണ് ഉള്ളത്. ഓരോ ദിവസവും 3,000 പേരാണ് ഇവിടെയത്തുന്നത്.
എന്നാല്‍ യു.എന്‍ പുറത്തുവിട്ട കണക്കുകള്‍ തള്ളി പ്രസിഡന്റ് നിക്കോളസ് മദുറോ രംഗത്തെത്തി. വെനസ്വേലയില്‍ വിദേശ ഇടപെടലിനായി വ്യാജ വാര്‍ത്ത നല്‍കുകയാണെന്ന് മദൂറോ വ്യക്തമാക്കി. 2017 ലാണ് സാമ്പത്തിക പ്രതിന്ധിയിൽ നിന്ന് കരകയറാൻ പുതിയ പദ്ധതിയുമായി നിക്കോളാസ് മഡൂറോ രംഗത്തെത്തിയത്. പ്രതിസന്ധി മറികടക്കുന്നതിനായി ഡിജിറ്റല്‍ കറന്‍സി നയം നടപ്പാക്കിയത് സാമ്പത്തിക രംഗത്ത് മഡൂറോ അടിച്ച അവസാനത്തെ ആണിയായിരുന്നു. മാത്രമല്ല എണ്ണ, ഗ്യാസ്, സ്വര്‍ണം, ഡയമണ്ട് ശേഖരം എന്നിവയുടെ പെട്രോകൗണ്ടന്‍ റേറ്റ് പിന്‍വലിക്കുകയും ചെയ്തു. ഡിജിറ്റല്‍ കറന്‍സി നിലവില്‍ വരുന്നതോടെ വെനസ്വേലയ്ക്ക് ധനപരമായ പരമാധികാരം ഉറപ്പിക്കാന്‍ കഴിയുമെന്നും സാമ്പത്തിക ഉപരോധത്തെ മറികടക്കാനും സഹായിക്കുമെന്ന് സോഷ്യലിസ്റ്റ് പ്രസിഡന്റ് ആയ മഡൂറോ വിശ്വസിച്ചു.
നാണയപ്പെരുപ്പം 2014ൽ 69 ശതമാനമായപ്പോൾതന്നെ അതു ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു. 2015ൽ 181 ശതമാനമായി. 2016ൽ 8000, ഇക്കഴിഞ്ഞ ജൂലൈ അവസാനത്തിൽ 83,000. ഇങ്ങനെപോയാൽ ഇൗ വർഷാവസാനത്തോടെ പത്തുലക്ഷം ശതമാനമാകുമെന്നാണ് രാജ്യാന്തര നാണയനിധി (എെഎംഎഫ്) മുന്നറിയിപ്പ് നൽകിയത്. വിലക്കയറ്റം കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പ്പിനും ഇടയാക്കുന്നു. അക്രമങ്ങൾ വർധിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. തലസ്ഥാന നഗരമായ കരാക്കസിലാണ് ഇൗ വർഷം ലോകത്തിൽ ഏറ്റവുമധികം കൊലപാതകങ്ങൾ നടന്നതെന്നും ഒരു റിപ്പോർട്ടിൽ പറയുന്നു. നിൽക്കക്കള്ളിയില്ലാതെ ജനങ്ങൾ അയൽരാജ്യങ്ങളായ കൊളംബിയയിലേക്കും ബ്രസീലിലേക്കുമാണ് പലായനം ചെയ്യുന്നത്. കൊളംബിയയിലൂടെ ഇക്വഡോർ, പെറു, ചിലി എന്നിവിടങ്ങളിലേക്കും കടക്കാൻ ശ്രമിക്കുന്നു. ഇതിനുവേണ്ടി കുട്ടികളും വൃദ്ധരും ഗർഭിണികളായ സ്ത്രീകളും ഉൾപ്പെടെ പലരും കിലോമീറ്ററുകൾ നടക്കുകയാണ്. യൂറോപ്പിലെ സ്പെയിനിൽ അഭയം പ്രാപിച്ചവരും ഏറെയുണ്ട്. ദശകങ്ങൾക്കുമുൻപ് സ്പെയിനിൽനിന്നു വെനസ്വേലയിൽ കുടിയേറിയവരുടെ പിന്മുറക്കാരാണ് ഇവരിൽ അധികപേരും.
നാല് വർഷം മുന്‍പ്് എണ്ണവില ഇടിഞ്ഞതോടെയാണ് രാജ്യത്തിന്റെ ശനിദശയും തുടങ്ങിയത്. മൂല്യമിടിഞ്ഞതോടെ കറന്‍സിയായ ബൊളിവര്‍ അടിച്ചിറക്കിയപ്പോള്‍ പണപ്പെരുപ്പം നൂറുകണക്കിന് ഇരട്ടിയായി. ഇത് നേരിടാന്‍ വീണ്ടും കറന്‍സിയടിച്ചു. അപ്പോള്‍ വീണ്ടും കൂടി. ധനശാസത്രജ്ഞന്മാര്‍ ഹൈപ്പര്‍ ഇന്‍ഫ്ളേഷന്‍ എന്ന് വിളിക്കുന്ന അവസ്ഥയിലാണ് ഈ രാജ്യം.
വെനിസ്വേല യൂണിവേഴ്സിറ്റി പ്രൊഫസര്‍ തന്‍റെ പൊട്ടിയ ഷൂ തുന്നിച്ചതിന് ചാര്‍ജ്ജായി നല്‍കിയത് 2000 കോടി ബൊളിവറായിരുന്നു. അതായത് അദ്ദേഹത്തിന്‍റെ നാലു മാസത്തെ ശമ്പളം. ഇക്കഴിഞ്ഞ മേയില്‍ രാജ്യത്തെ മിനിമം മാസ വേതനം 13 ലക്ഷം ബൊളിവറായിരുന്നു. പണത്തിന്‍റെ മൂല്യം കുത്തനെ ഇടിയുമ്പോള്‍ ചാക്കുകണക്കിന് ബൊളിവറുണ്ടെങ്കിലെ ഒരു ചോക്ലേറ്റ് കിട്ടൂ എന്ന സ്ഥിതിയാണ്. ഈ അവസ്ഥയില്‍ ജനങ്ങള്‍ പട്ടിണികൊണ്ട് വലയുകയാണ്.
സാമ്പത്തിക ഭദ്രതയിലേക്ക് നീങ്ങാന്‍ വെനസ്വേല കൂടുതല്‍ എണ്ണയുല്‍പ്പാദനം നടത്തേണ്ട സ്ഥിതിയുണ്ട്. എന്നാല്‍ 2003 ല്‍ ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയായി എത്തിയ മദുറോ വിദേശകറന്‍സി വിനിമയം ഏറ്റെടുത്തതോടെ തകര്‍ച്ച തുടങ്ങി. അതിന് ശേഷം വിനിമയ നിരക്കുമായി ബന്ധപ്പെടുത്തി കയറ്റുമതി ഇറക്കുമതിയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രതിസന്ധിയാണ് രാജ്യം അനുഭവിക്കുന്നത്. വിദേശ കറന്‍സിയുടെ വിനിമയം സര്‍ക്കാര്‍ ഏജന്‍സി വഴി എന്ന രീതിയിലുള്ള മദുറോയുടെ സാമ്പത്തിക പരിഷ്‌ക്കരണം പ്രാദേശിക കറന്‍സിയും ഡോളറും തമ്മില്‍ മാറുന്നതിന് ആള്‍ക്കാര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. സര്‍ക്കാര്‍ ഏജന്‍സിയെ ആശ്രയിക്കേണ്ട സ്ഥിതി വന്നതോടെ ഡോളറുകള്‍ മാറാന്‍ കാരണം കാണിക്കണമെന്നായി. അതിന് പുറമേ ഡോളറിന് സര്‍ക്കാര്‍ വെയ്ക്കുന്ന നിര്‍ബ്ബന്ധിത നിരക്കും പ്രശ്‌നമായി.
ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിനെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രൂപമാണ് ലാറ്റനമേരിക്കന്‍ രാജ്യമായ വെനിസ്വേലയെ ബാധിച്ചിരിക്കുന്നത്. ഒരു കാപ്പി കുടിക്കണം എങ്കില്‍ വെനിസ്വലന്‍ കറന്‍സി കയ്യിലുള്ളവര്‍ അത് ചാക്കിലാക്കി കൊണ്ടുപോകേണ്ട അവസ്ഥയാണ് ഇവിടെ. പണപ്പെരുപ്പം മൂലം ഇതുവരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധിയിലാണ് വെനസ്വേലന്‍ ജനത.