മിസ്റ്റർ ബീൻ അന്തരിച്ചെന്ന് വ്യാജ വാർത്ത; പ്രചരിക്കുന്നത് വൈറസ്; മുന്നറിയിപ്പ്

സെലിബ്രിറ്റികൾ മരിച്ചുവെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിക്കുന്നത് പുതുമയല്ല. ഇത്തരം വാർത്തകൾ ൊരുപാട് ആളുകളെ വിഷമിപ്പിക്കാറുണ്ടെങ്കിലും ഫലപ്രദമായി തടയാൻ നടപടികൾ ഉണ്ടാകാറില്ല, ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുളള മിസ്റ്റർ ബീൻ എന്ന പേരിൽ അറിയപ്പെടുന്ന റോവൻ അറ്റ്കിൻസൺ മരിച്ചുവെന്നാണ് ഏറ്റവും പുതിയ വ്യാജവാർത്ത. 

ലോസ് ആഞ്ചല്‍സിലുണ്ടായ കാര്‍ അപകടത്തില്‍ റോവന്‍ മരിച്ചെന്ന ഫോക്‌സ് ന്യൂസിന്റെ ലിങ്കാണ് ഹാക്കേഴ്‌സ് ഫെയ്‌സ്ബുക്കിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും പ്രചരിപ്പിക്കുന്നത്. എന്നാൽ ഇത്തരം ലിങ്കുകൾ കൊടും വൈറസ് പ്രചരിപ്പിക്കാനായി ഹാക്കർ ഉപയോഗിക്കുന്നതായും തങ്ങളുടെതായി പുറത്തു വന്ന വാർത്ത വ്യാജമാണെന്നും ഫോക്സ് ന്യൂസ് വ്യക്തമാക്കി. 

വ്യാജ വാര്‍ത്തയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്ന ആളുകളുടെ കംപ്യൂട്ടറിലും മൊബൈലിലും വൈറസ് കയറിപറ്റുകയും ബാങ്കിങ് ഉള്‍പ്പെടെയുള്ള രഹസ്യവിവരങ്ങള്‍ ചോര്‍ത്തി എടുക്കുകയും ചെയ്യും. റോവന്‍ അറ്റ്കിന്‍സന്റെ ചിത്രവും ആര്‍ഐപി എന്ന എഴുത്തിനുമൊപ്പമാണ് ഹാക്കര്‍മാര്‍ വീഡിയോ പ്രചരിപ്പിക്കുന്നത്.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കംമ്പ്യൂട്ടറും മൊബൈൽ ഫോണും ഹാക്ക് ചെയ്യപ്പെടുമെന്നും രഹസ്യവിവരങ്ങൾ ചോരുമെന്നും വിദഗ്ദ്ദർ മുന്നറിയിപ്പ് നൽകുന്നു. വൈറസ് കയറിയാൽ ഒരു സപ്പോർട്ടിങ് നമ്പറിലേയ്ക്ക് വിളിക്കാൻ ആവശ്യപ്പെടുന്നു. അതിലേയ്ക്ക് വിളിച്ചാൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ രേഖപ്പെടുത്താനാകും ആവശ്യപ്പെടുക. ഇത്തരത്തിൽ നിരവധി പേരുടെ പണം നഷ്ടപ്പെട്ടതായി ഫോക്സ് റിപ്പോർട്ട് ചെയ്യുന്നു. 

ജൂലൈ 2017 ലാണ് റോവന്‍ ആറ്റ്കിന്‍സണ്‍ മരിച്ചെന്ന തരത്തിലുള്ള വ്യാജ വാര്‍ത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഈ ബുധനാഴ്ച്ച മുതലാണ് ഈ വ്യാജ വാര്‍ത്ത വൈറസ് കുത്തിനിറച്ച് വീണ്ടും പ്രചരിച്ച് തുടങ്ങിയത്. ലോകമെമ്പാടുമുളള ടി.വി പ്രേക്ഷകരുടെ ഇഷ്ടതാരമായതു കൊണ്ടാകും ഹാകകർമാർ മിസ്റ്റർ ബീനിനെ തെരഞ്ഞെടുത്തതെന്നാണ് നിഗമനം.