ആ വാർത്ത തായ് കുട്ടികള്‍ അറിഞ്ഞത് ഇപ്പോൾ; പ്രാർത്ഥന, പൊട്ടിക്കരച്ചില്‍

പുനർജനിയുടെ സന്തോഷത്തിലായിരുന്നു ആ 12 േപരും. പൂര്‍ണ ആരോഗ്യവാൻമാരായി വീടുകളിലേക്ക് മടങ്ങാൻ തയ്യാറാറെടുക്കുന്നതിനിടെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് തങ്ങളെ രക്ഷിക്കാനെത്തിയ സമൻ കുനാനെന്ന നാവികസേനാ മുൻ ഉദ്യോഗസ്ഥൻ രക്ഷാപ്രവർത്തനത്തിനിടെ മരിച്ചെന്ന വാർത്ത അവരറിയുന്നത്. കേട്ടപ്പോള്‍ ചിലർ വിതുമ്പി, പൊട്ടിക്കരഞ്ഞു. സമൻറെ ചിത്രം വരച്ച പേപ്പർ മുന്നിൽ വെച്ച് ആശുപത്രിയിൽ മൗനപ്രാർത്ഥനയും നടത്തി. 

ചിലർ ആ വെള്ളപ്പേപ്പറിൽ സമനുള്ള സ്നേഹസൂക്തങ്ങളെഴുതി. ഞങ്ങൾ നല്ല കുട്ടികളായിരിക്കുമെന്ന് ആ ചിത്രം നോക്കി വാഗ്ദാനം ചെയ്തു. സമനെക്കുറിച്ചോർ‍ക്കുമ്പോൾ ഇപ്പോഴും ഈറനണിയുന്നുണ്ട് ആ തായ്ക്കുട്ടികൾ. സമന്‍റെ ചിത്രം നെഞ്ചോടടക്കി അവർ പറയുന്നു, സമൻ നീ കൂടി ഉണ്ടായിരുന്നെങ്കിൽ...!

രക്ഷാപ്രവർത്തനത്തിടെ ഓക്സിജന്‍റെ അഭാവം മൂലം ജൂലൈ 6 നാണ് സമൻ മരിച്ചത്. ഗുഹക്കുള്ളിലേക്ക് എയർ ടാങ്കുകൾ എത്തിക്കുക എന്ന ദൗത്യമായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തെക്കുറിച്ചുള്ള ഭാര്യയുടെ കുറിപ്പും കണ്ണീരോടെയാണ് ലോകം ഏറ്റുവാങ്ങിയത്. തങ്ങൾ കാരണമാണ് സമൻ മരിച്ചതെന്നുള്ള കുറ്റബോധത്തിന്‍റെ ആവശ്യമില്ലെന്ന് സമന്‍റെ ഭാര്യ വലീപോന്‍ കുട്ടികളോട് പറഞ്ഞിരുന്നു. 

കുട്ടികൾ പൂർ‌ണ ആരോഗ്യവാൻമാരായി വരികയാണെന്നും വ്യാഴാഴ്ചയോടെ വീടുകളിലേക്ക് മടങ്ങാൻ സാധിക്കുമെന്നുമാണ് ആശുപത്രി അധികൃതർ അറിയിച്ചത്.