മരിച്ച യുവതിക്ക് പോസ്റ്റ്മോർട്ടം ടേബിളിൽ ജീവൻ വെച്ചു, ഡോക്ടർമാർ ഞെട്ടി

മരിച്ചെന്നു വിധിയെഴുതി പോസ്റ്റ്മോർട്ടത്തിന് വിധേയയാക്കാനൊരുങ്ങിയ യുവതി ഡോക്ടര്‍മാരെ ഞെട്ടിച്ചു. ജോഹന്നാസ് ബെർഗിലാണ് സംഭവം. കാറപകടത്തെ തുടർന്ന് മരിച്ചെന്നു പറ‍ഞ്ഞാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഡോക്ടർമാരും യുവതി മരിച്ചെവന്നു തന്നെ വിധിയെഴുതി. 

യുവതിയുടെ ശ്വാസോച്ഛാസം നിലച്ചിട്ടില്ലെന്നു കണ്ടെത്തിയത് മോർച്ചറി ജീവനക്കാരാണ്. പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി ശരീരം കഴുകി വൃത്തിയാക്കുന്നതിനിടെയാണ് ഇത് ശ്രദ്ധയിൽ പെട്ടത്. ഉടൻ ഡോക്ടർമാരെ വിവരമറിയിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്തു. മണിക്കൂറുകളോളം തണുത്തു മരവിച്ച് മോർച്ചറിയിലിരുന്നിട്ടും ജീവനോടെയിരുന്നത് ആശുപത്രി ജീവനക്കാരെ അത്ഭുതപ്പെടുത്തി. 

മൂന്നു പേർ മരിച്ച കാറപകടത്തിൽ ഒരാൾ മാത്രമാണ് രക്ഷപെട്ടത്. ശ്വാസവും പള്‍സും നിലച്ച രീതിയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്നും എങ്ങനെയാണ് ഇത്തരമൊരനുഭവം ഉണ്ടായതെന്ന് വിവരിക്കാൻ കഴിയുന്നില്ലെന്നും ഡോക്ടർമാർ പറയുന്നു. യുവതി സാധാരണ നിലയിലേക്ക് തിരിച്ചുവന്നു കൊണ്ടിരിക്കുകയാണെന്നും ഇവർ അറിയിച്ചു.