വൃദ്ധസദനത്തിലേക്ക് കൈപിടിച്ച മകനെ അമ്മ വെടിവെച്ചു കൊന്നു

വൃദ്ധസദനത്തിന്റെ പടിവാതിലിലേക്കാണ് മകന്‍ തന്നെ കൂട്ടികൊണ്ടുപോകാന്‍ ഒരുങ്ങുന്നത് എന്ന് തിരിച്ചറിഞ്ഞ അമ്മ സ്നേഹത്തിന്റെ ഭാഷയില്‍ സിനിമയില്‍ കാണുന്നത് പോലെ മകന്റെ നന്‍മയ്ക്ക് വേണ്ടി പ്രാര്‍ഥിച്ച് കൂടാന്‍ ഒരുക്കമായിരുന്നില്ല. ആ 92 വയസുകാരി തന്റെ മകനെ തോക്കുപയോഗിച്ച് കാലപുരിയ്ക്ക് അയച്ചശേഷം പൊലീസില്‍ കീഴടങ്ങി. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. ബേ ബ്ലെസിങ് എന്ന തൊണ്ണൂറ്റിരണ്ടു വയസുകാരി അമ്മയാണ് 72 വയസുള്ള മകനെ വെടിവച്ചുകൊന്നത്. മകനെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു അമ്മയുടെ ആദ്യ ലക്ഷ്യം. എന്നാല്‍ ഇൗ നീക്കം പരാജയപ്പെട്ടു.

മകനും കാമുകിയും താമസിച്ചിരുന്ന വീട്ടിലായിരുന്നു അമ്മയും കഴിഞ്ഞിരുന്നത്. വയസായതോടെ അമ്മയെ വൃദ്ധസദനത്തില്‍ ഉപേക്ഷിക്കുമെന്ന് മകന്‍ ഇടയ്ക്കിടെ പറയുമായിരുന്നു. ഇത് അമ്മയില്‍ അതിയായ വിഷമുണ്ടാക്കി. ഇതെകുറിച്ച് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഒടുവില്‍ മകന്‍ തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ മകനെ കൊല്ലാന്‍ തന്നെ അമ്മ തീരുമാനിച്ചു. രാത്രി കയ്യില്‍ കരുതിയ തോക്കുമായി മകന്റെ മുറിയിലെത്തിയ അമ്മ നിറയൊഴിക്കുകയായിരുന്നു. കഴുത്തിലും മുഖത്തുമാണ് ഇയാള്‍ക്ക് വെടിയേറ്റത്.  1970ല്‍ സ്വന്തമാക്കിയ തോക്കുപയോഗിച്ചാണ് അമ്മ കൃത്യം നടത്തിയത്. കൊലപാതകശേഷം പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍. ‘അവന്‍ എന്റെ ജീവനെടുത്തു. ഞാന്‍ അവന്റെയും’ എന്ന് അമ്മ ഇടയ്ക്കിടെ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.