ഷെറിൻ ഉറങ്ങുന്നത് ഡാലസിലെ മണ്ണിൽ

യുഎസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഇന്ത്യൻ ബാലിക ഷെറിൻ മാത്യൂസ് അന്ത്യവിശ്രമം കൊള്ളുന്നത് ഡാലസിലെ ടൊറന്റൈൻ ജാക്സൻ മോറോ കല്ലറയിൽ. മലയാളി ദമ്പതികളായ വെസ്‌ലി മാത്യൂസിന്റെയും സിനിയുടെയും വളർത്തുമകൾ ഷെറിനെ കലുങ്കിനടിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി ഏഴ് ആഴ്ചകൾക്കു ശേഷമാണു സംസ്കാര സ്ഥലം പൊലീസ് വെളിപ്പെടുത്തുന്നത്.

ഏറെ ജനശ്രദ്ധയും മാധ്യമശ്രദ്ധയും നേടിയ സംഭവമായതുകൊണ്ടാണു സംസ്കാരസ്ഥലം ഇതുവരെ രഹസ്യമാക്കി വച്ചത്. കല്ലറയിൽ ശിലാഫലകം സ്ഥാപിച്ചതിനു ശേഷം സംസ്കാര സ്ഥലം വെളിപ്പെടുത്താനായിരുന്നു കുടുംബാംഗങ്ങൾക്കു താൽപര്യം.

കേസിൽ അറസ്റ്റിലായ വെസ്‌ലി ദമ്പതികൾ ഇപ്പോൾ ജയിലിലാണ്. ശ്മശാനത്തിലെ ഇളകിയ മണ്ണിൽ സ്ഥാപിച്ചിരിക്കുന്ന ശിലാഫലകത്തിൽ, ഷെറിന്റെ മുഴുവൻ  പേരായ ഷെറിൻ സൂസൻ മാത്യൂസ് എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. ജീവിതകാലം 2014–17 എന്നു മാത്രം കുറിച്ചിരിക്കുന്നു. ജനനത്തീയതിയോ മരിച്ച തീയതിയോ ഇല്ല.

ആ മൂന്നു വയസ്സുകാരിക്കു യാത്രാമൊഴിയായി അവസാനം ഒരു വാക്യവും: 

മറഞ്ഞുപോയി നീ 

നിമിഷാർധമെങ്കിലും 

മറക്കില്ല 

ഞങ്ങളുടെ ഹൃദയങ്ങൾ.

ശിലാഫലകത്തിൽ കുറിക്കാൻ ഈ വരികൾ തിരഞ്ഞെടുത്തതു ഷെറിന്റെ വളർത്തുപിതാവ് വെസ്‌ലിയാണ്.