ബനുവയിൽ കടലിൽ മൃതദേഹം; ഇന്ത്യക്കാരന്റേതെന്ന് സംശയം

ഫിലീപ്പീൻസിലെ ബനുവയിൽ കടലിൽനിന്ന് കണ്ടെത്തിയ മൃതദേഹം, ഒരുമാസംമുൻപ് കപ്പലപകടത്തിൽ കാണാതായ ഇന്ത്യക്കാരിൽ ഒരാളുടേതെന്ന് സംശയം. മൃതദേഹം ആരുടേതെന്ന് തരിച്ചറിയാൻ ഉടൻ ഡിഎൻഎ ടെസ്റ്റ് നടത്താൻ മനിലയിലെ ഇന്ത്യൻ അംബാസിഡറോട് കേന്ദ്രമന്ത്രി സുഷമസ്വരാജ് ആവശ്യപ്പെട്ടു. കഴിഞ്ഞമാസം 13നാണ് ഫിലിപ്പീൻസിൽ ചരക്കുകപ്പൽ മറിഞ്ഞ് മലയാളി രാജേഷ്നായരടക്കമുള്ള പത്തുപേരെ കാണാതായത്. 

അപകടംനടന്ന് പതിനഞ്ചുദിവസത്തിന് ശേഷം, കഴിഞ്ഞ 28നാണ് ഫിലിപ്പിൻസിലെ ബനുവയിൽനിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തുന്നത്. പക്ഷെ, ആളെതിരിച്ചറിയാൻ കഴിയാത്തവിധം ജീർണച്ചതിനാൽ അവിടുത്തെ പ്രദേശവാസികൾതന്നെ മൃതദേഹം മറവുചെയ്തു. എന്നാൽ, കാണാതായ കപ്പല്‍ എംവി എമറാൾഡ് സ്റ്റാറിൻറെ ലൈഫ് ജാക്കറ്റ് ധരിച്ച മൃതദേഹമാണ് കണ്ടെത്തിയതെന്ന് സൂചന ലഭിച്ചതനെതുടർന്നാണ് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമസ്വരാജിൻറെ ഇടപെടൽ. മൃതദേഹം ആരുടേതെന്ന് തരിച്ചറിയുന്നതിനായി ഉടൻ ഡിഎൻഎ ടെസ്റ്റ് നടത്താൻ മനിലയിലെ ഇന്ത്യൻ അംബാസിഡറോട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ഇതിൻറെ റിപ്പോർട്ട് വന്നാലെ കാണാതായ ഇന്ത്യക്കാരിൽ ആരുടേതെങ്കിലുമാണേോ മൃതദേഹമെന്ന് സ്ഥിരീകരിക്കാകു. 

മുംബൈയിൽ താമസമാക്കിയ കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശി രാജേഷ്നായരടക്കം പത്ത് ഇന്ത്യക്കാരെയാണ് കഴിഞ്ഞമാസം 13ന് കപ്പലപകടത്തിൽ കാണാതായത്. രണ്ടാഴ്ചയോളം നിരന്തരം തിരച്ചിൽനടത്തയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. തമിഴ്നാട്, ബീഹാർ, ഉത്തർപ്രദേശ്, ആൻഡമാൻ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ളവരാണ് രാജേഷിനൊപ്പം കാണാതായ മറ്റുള്ളവർ.