കൂടുതൽ പേരെ കൊല്ലാൻ കഴിഞ്ഞില്ല; സായ്പോവിന് ദുഃഖം

മരണത്തോടടുക്കുമ്പോൾ പശ്ചാത്തപിക്കുന്ന മനുഷ്യരാണ് അധികവും. എന്നാൽ ന്യൂയോർക്കിലെ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന് കൂടുതൽ ആളുകളെ കൊല്ലാൻ സാധിക്കാതെ പോയതിലാണ് സങ്കടം. വിചിത്ര മനോഭാവം പുലർത്തുന്ന ഇൗ ഐഎസ് ഭീകരൻ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചപ്പോഴും ഐഎസ് പതാകയാണ് ആദ്യം ആവശ്യപ്പെട്ടത്. 

2001നു ശേഷം ന്യൂയോർക്ക് കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് നടന്നത്. വാടയ്ക്കെടുത്ത ട്രക്ക് ഇടിച്ചുകയറ്റി എട്ടുപേരുടെ ജീവനാണ് കവര്‍ന്നത്. വലിയ ആക്രമണത്തിനാണ് താൻ പദ്ധതിയിട്ടത്. ബ്രൂക് ലിൻ പാലത്തിലൂടെ വണ്ടികയറ്റി നിരവധിപേരെ കൊല്ലാനായിരുന്നു ശ്രമം എന്നും സായ്പോവ് എഫ്ബിഐയോട് പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റ് വീ‍ഡിയോകൾ കാണുക വഴിയാണ് സായ്പോവിന്റെ ഭീകരപ്രവർത്തനങ്ങളിലേക്കുള്ള ആദ്യ പ്രചോദനം. ഒരു വർഷം മുമ്പേ ഭീകരാക്രമണം ആസൂത്രണം ചെയ്തിരുന്നു. കൂടുതൽ പേരെ വകവരുത്താനായിരുന്നു ആഗ്രഹം എന്നും സായ്പോവ് പറഞ്ഞു. ഇയാളുടെ കൈയിലുണ്ടായിരുന്ന ഫോണിൽ നിന്ന് നിരവധി ഇസ്ലാമിക് സ്റ്റേറ്റ് ചിത്രങ്ങളും വീഡിയോകളും കണ്ടെത്തി. സായ്പോവിന് മരണശിക്ഷ തന്നെ കൊടുക്കണമെന്നും ഗ്വണ്ടനാമോ ജയിലിലേക്ക് അയക്കണമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.