കാത്തിരിപ്പുകൾ വിഫലം; കിട്ടിയതു ഷെറിന്റെ മൃതദേഹം

അമേരിക്കയിൽ കാണാതായ‌ മലയാളി ബാലിക ഷെറിൻ മാത്യൂസിന്റേതെന്നു സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. വടക്കന്‍ ടെക്സസിലെ വീടിനു ഒരു കിലോമാറ്റര്‍ അകലെ കലുങ്കിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇത് ഷെറിന്‍റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ മൂന്നു വയസു തോന്നിക്കുന്ന മൃതദേഹം മറ്റൊരു കുഞ്ഞിന്റേതാകാൻ സാധ്യതയില്ലെന്നാണു പൊലീസിന്റെ വിശദീകരണം. 

പ്രാര്‍ഥിച്ചവരെയും കുഞ്ഞിന്റെ തിരിച്ചുവരവിനായി കാത്തിരുന്നവരെയും ഒരേപോലെ സങ്കടത്തിലാഴ്ത്തിയായിരുന്നു റിച്ചാര്‍ഡ്സന്‍ പൊലീസിന്റെ വാര്‍ത്താസമ്മേളനം. കു‍ഞ്ഞിനെ കാണാതായി പതിനാറാം ദിവസമാണ് മൃതദേഹം കണ്ടെത്തുന്നത്. ഇങ്ങനെ ഒരു വിവരമാകാം പുറത്തുവരികയെന്ന സൂചന പൊലീസ് ശനിയാഴ്ച തന്നെ നല്‍കിയിരുന്നു. മൃതദേഹം ലഭിച്ച ഭാഗം പൊലീസ് ടെന്‍റ് കെട്ടി തിരിച്ച് പരിശോധന നടത്തുകയാണ്. മൃതദേഹം ഷെറിന്‍റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്തും. 

റിച്ചാര്‍ഡ്സനില്‍ ഷെറിനായി പ്രാര്‍ഥിക്കുകയും സ്വന്തം നിലയ്ക്ക് തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നവര്‍ മൃതദേഹം ലഭിച്ചതിനു പിന്നാലെ വീടിനു സമീപം ഒത്തുകൂടി പ്രാര്‍ഥിച്ചു. 

പാലു കുടിക്കാത്തതിനു ശിക്ഷയായി പുലർച്ചെ മൂന്നിനു വീടിനു പുറത്തിറക്കി നിർത്തിയ കുട്ടിയെ പിന്നീടു കാണാതായെന്നാണു വളർത്തച്ഛൻ വെസ്‌ലി പൊലീസിനെ അറിയിച്ചത്. കുട്ടിയെ കാണാതായെന്നു കരുതുന്ന സമയത്തു വീട്ടിൽ നിന്നൊരു വാഹനം രണ്ടുതവണ പുറത്തുപോയി തിരിച്ചെത്തിയതായും സിസിടിവി ദൃശ്യങ്ങളിൽ നിന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സമീപപ്രദേശങ്ങളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയുമെല്ലം സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. വീട്ടില്‍ നിന്നും വാഹനത്തില്‍ നിന്നും 44 വസ്തുക്കള്‍ തെളിവെടുപ്പിനായി കണ്ടെത്തുകയും ചെയ്തു. ഒരു വയസായപ്പോള്‍ ബിഹാറിലെ ഗയയിലെ ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കു‍ഞ്ഞ് ബിഹാർ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തിലാണ് പിന്നീട് വളര്‍ന്നത്. രണ്ടു വർഷം മുമ്പ് വെസ്‌ലി-സിനി ദമ്പതികൾ ഷെറിനെ ദത്തെടുത്തു. കുട്ടിക്കു നേരിയ കാഴ്‌ചക്കുറവും സംസാരവൈകല്യവുമുണ്ട്. അതേസമയം, വെസ്‌ലിയുടെ മാതാപിതാക്കള്‍ കൊച്ചി വൈറ്റിലയിലെ വീട്ടില്‍ ഇപ്പോള്‍ ഇല്ല.