10 രൂപ കുറവ്; അടച്ചില്ലെങ്കിൽ ഫ്യൂസ് ഊരും; വ്യാജ സന്ദേശം; 49,000 രൂപ നഷ്ടമായി

മരട്: ഓൺലൈൻ തട്ടിപ്പിനിരയായ നെട്ടൂർ സ്വദേശിയുടെ 49,000 രൂപ നഷ്ടപ്പെട്ടതായി പരാതി. രാത്രി വൈദ്യുതി വിച്ഛേദിക്കാതിരിക്കാൻ വൈദ്യുതി ബിൽ ഉടൻ അടയ്ക്കണം എന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. മണിക്കൂറുകൾക്കുള്ളിൽ സൈബർ പൊലീസിൽ റിപ്പോർട്ട് ചെയ്തെങ്കിലും തുടർ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിക്കുന്ന യുവതി ഡിജിപി ഉൾപ്പെടെയുള്ളവർക്കു പരാതി നൽകുമെന്നു  പറഞ്ഞു. 

ബിൽ അടച്ചില്ലെങ്കിൽ ഫ്യൂസ് ഊരുമെന്ന എസ്എംഎസ് പിന്തുടർന്നതാണ് സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിക്കു വിനയായത്. അമ്മ ബിൽ അടച്ചെങ്കിലും 10 രൂപ കുറവാണെന്നും അതു കൂടി അടച്ചില്ലെങ്കിൽ രാത്രി ഫ്യൂസ് ഊരും എന്നുമായിരുന്നു ഉദ്യോഗസ്ഥൻ ചമഞ്ഞു സംസാരിച്ചയാൾ പറഞ്ഞത്. ഇയാൾ പറഞ്ഞ പ്രകാരം ഒരു ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തെന്നും പൈസ അടച്ചതെന്നും യുവതി പറയുന്നു. തുടർന്നു കേരളത്തിനു പുറത്തുള്ള എടിഎമ്മിൽ നിന്നു തട്ടിപ്പുകാർ പണം പിൻവലിക്കുകയായിരുന്നു.