അടിയന്തര ലാന്‍ഡിങ്ങിനിടെ വിമാനം രണ്ടായി പിളര്‍ന്നു. കോസ്റ്റാറിക്കയില്‍ ഡിഎച്ച്എലിന്റെ ചരക്കുവിമാനമാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച ജുവാൻ സാന്താമരിയ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ബോയിങ്-757 വിമാനം സാങ്കേതിക തകരാർ മൂലം അടിയന്തര ലാൻഡിങ്ങിനായി 25 മിനിറ്റിനുശേഷം തിരിച്ചിറക്കിയപ്പോഴായിരുന്നു സംഭവം.
വിമാനത്തിലുണ്ടായിരുന്ന രണ്ടു ജീവനക്കാരും സുരക്ഷിതരാണെന്ന് കോസ്റ്റാറിക്കയിലെ അഗ്നിശമനസേനാ മേധാവി ഹെക്ടർ ഷാവ്സ് പറഞ്ഞു. വിമാനത്തിലെ ഹൈഡ്രോളിക് പ്രശ്നത്തെക്കുറിച്ച് ജീവനക്കാർ അധികാരികളെ അറിയിച്ചിരുന്നു. അപകടത്തെത്തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടു.