രണ്ടാം വട്ട ശ്രമത്തിനിടെ ചക്രങ്ങള്‍ ലോക്കായി; അപകടത്തിന് കാരണമിതെന്ന് ഡിജിസിഎ

ലാന്‍ഡിങ്ങിനുളള രണ്ടാം വട്ട ശ്രമത്തിനിടെ ബോയിങ് 737 വിമാനത്തിന്റെ ചക്രങ്ങള്‍ ലോക്കായതാണ് അപകടത്തിന് കാരണമെന്ന് ഡിജിസിഎ.  കനത്ത മഴയ്ക്കിടെ ആദ്യ ശ്രമം പരാജയപ്പെട്ടപ്പോള്‍ വീണ്ടും  പറന്നശേഷമാണ് രണ്ടാം വട്ടം ലാന്‍ഡിങ് നടത്തിയത്.   

ഉയര്‍ന്ന പ്രതലവും ഇരുവശങ്ങളിലും താഴ്ചയുമുളള ടേബിള്‍ ടോപ് റണ്‍വേയാണ് കരിപ്പൂരിലേത്.  കനത്തമഴയില്‍ ലാന്‍ഡിങ്ങിനുളള ആദ്യശ്രമം കൃത്യമാകാത്തിതിനെ തുടര്‍ന്നാണ് വിമാനംവീണ്ടും പറന്നുയര്‍ന്നതെന്നാണ് നിഗമനം. വീണ്ടും ലാന്‍ഡിങ് നടത്തിയതെങ്കിലും നിമിഷങ്ങള്‍ക്കുളളില്‍ വിമാനം വലിയ ശബ്ദത്തോടെ ഇടച്ചുനിന്നതായി യാത്രക്കാര്‍ പറയുന്നു. രണ്ടായി പിളര്‍ന്ന് തകര്‍ന്ന വിമാനത്തിനുളളില്‍ പലരും കുടുങ്ങി.  

അപകടത്തെക്കുറിച്ചുളള അന്വേഷണത്തിനായി എയര്‍ ക്രാഫ്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ വിദഗ്ധര്‍ ഇന്ന് കരിപ്പൂരിലെത്തും.  സമുദ്രനിരപ്പിൽനിന്ന് 104 മീറ്റർ ഉയരമുളള കരിപ്പൂരിലെ റണ്‍വേയ്ക്ക്  മതിയായ നീളമില്ലെന്ന വാദമുയര്‍ന്നിരുന്നു.  2010ല്‍ മംഗളൂരു വിമാനത്താവളത്തിലെ ടേബിള്‍ടോപ് റണ്‍വേയില്‍  ബോയിങ് 737 വിമാനം അപകടത്തില്‍ പ്പെട്ടതിനെ തുടര്‍ന്നാണ് ഈ വാദമുയര്‍ന്നത്. 2015 മേയ് മുതൽ  വൈഡ് ബോഡി എയർക്രാഫ്റ്റുകളുടെ സർവീസ് നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. 2860 മീറ്റർ നീളമുണ്ടായിരുന്ന റണ്‍വേ റീ കാർപറ്റിങ് നടത്തിയശേഷം  2700 മീറ്ററാക്കി ചുരുക്കി.