കഞ്ചാവ് ബാഗിലുണ്ടെന്ന് 'ഡോൺ' അറിഞ്ഞു; നിരത്തി നിർത്തി; ഉടമയെ മണത്തു പൊക്കി

കോട്ടയം: കഞ്ചാവ് ബാഗിലുണ്ടെന്ന് ഡോൺ മണത്തറിഞ്ഞു. ആ ബാഗ് പരേഷിന്റേതാണെന്ന് ചേതക് കണ്ടെത്തി. ഇന്നലെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ബാഗിലൊളിപ്പിച്ച് കഞ്ചാവുമായി എത്തിയ അതിഥിത്തൊഴിലാളിയെ പിടികൂടിയത് 2 പൊലീസ് നായ്ക്കളാണ്.  ലാബ്രഡോർ ഇനത്തിൽപെട്ട നായയാണു ഡോൺ. കഞ്ചാവ് കണ്ടെത്തുന്ന സ്നിഫർ വിഭാഗത്തിൽ പെട്ടതാണ് ഡോൺ. കൂട്ടിയിട്ടിരുന്ന ബാഗുകളിൽ നിന്നു കഞ്ചാവ് ഒളിപ്പിച്ച ബാഗ് ഡോൺ കണ്ടെത്തി.

സൂപ്പർ പൊലീസ് നായ ചേതക്കാണ്. ബാഗ് കണ്ടെത്തിയിട്ടും ഉടമയെ തിരിച്ചറിയാൻ കഴിയാതെ നിന്ന പൊലീസിനു പ്രതിയാരെന്നു കൃത്യമായി കാട്ടിക്കൊടുത്തത് ചേതക്കാണ്. ബൽജിയം മെലിനോയിസ് ഇനത്തിൽപെട്ട  ട്രാക്കർ നായയാണ് ചേതക്ക്. ട്രെയിനിലെത്തിയ സംഘത്തിന്റെ പക്കൽ കഞ്ചാവുണ്ടെന്നും കഞ്ചാവ് ഏതു ബാഗിലാണെന്നും ബാഗ് ആരുടേതാണെന്നും കണ്ടെത്തിയ ചേതക്കും ഡോണും ഡോഗ് സ്ക്വാഡിലെ അംഗങ്ങളാണ്.  ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു തിരച്ചിൽ.

ഷാലിമാർ എക്സ്പ്രസിൽ എത്തിയ ഒഡീഷ സന്തോഷ്പുര സ്വദേശി പരേഷ് നായിക്കിന്റെ (29) ബാഗിലൊളിപ്പിച്ച 4 കിലോ കഞ്ചാവാണു പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാരംഭിച്ച സംഘവും നർകോട്ടിക്സ് ടീമും ചേർന്നാണ്‌ എട്ടു പേരെ പിടികൂടിയത്. എന്നാൽ ഇവരിലാരുടേതാണ് ബാഗെന്നു കണ്ടെത്താനായില്ല.

ബാഗിലെ തുണിക്കഷണത്തിൽനിന്നു മണം പിടിച്ചാണു ചേതക് ബാഗ് പരേഷിന്റേതാണെന്നു കണ്ടെത്തിയത്. കൊലപാതകവും മറ്റും നടക്കുമ്പോൾ മണം പിടിച്ച് തെളിവു ശേഖരിക്കുന്ന നായയാണ് ചേതക്. നർകോട്ടിക്സ് ‍ഡിവൈഎസ്പി എം.എം.ജോസ്, കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ് കുമാർ, ഈസ്റ്റ് എസ്എച്ച്ഒ ഒ.യു.ശ്രീജിത്ത്, എസ്ഐ എം.എച്ച്.അനുരാജ് എന്നിവർ അന്വേഷണത്തിനു നേതൃത്വം നൽകി.