വരൻ വിവാഹത്തിന് എത്തിയതു ഹെലികോപ്റ്ററിൽ

വണ്ണപ്പുറം: സിനിമ പ്രവർത്തകനായ വരൻ വിവാഹത്തിന് എത്തിയതു ഹെലികോപ്റ്ററിൽ. കാളിയാർ ഐഡിയൽ പബ്ലിക് സ്കൂൾ ഗ്രൗണ്ടിലാണു വരൻ ഷാമോൻ ഷാജി ഹെലികോപ്റ്ററിൽ പറന്നിറങ്ങിയത്. മൂവാറ്റുപുഴ ആരക്കുഴ മ്യാലിൽ പുത്തൻപുര ഷാജിയുടെയും റഷീദയുടെയും മകനാണു ഷാമോൻ. കാളിയാർ ചോലക്കുണ്ടിൽ അലിയുടെയും അനുവിന്റെയും മകൾ ബിഡിഎസ് വിദ്യാർഥിയായ അലീനയാണു വധു. ഇന്നലെ ഉച്ചയ്ക്ക് കാളിയാർ നമ്പ്യാപറമ്പിൽ കൺവൻഷൻ സെന്ററിൽ ആയിരുന്നു ഇവരുടെ വിവാഹം.

എറണാകുളത്തു നിന്നു വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റർ മൂവാറ്റുപുഴ ഇലാഹിയ കോളജ് ഗ്രൗണ്ടിൽ എത്തിച്ച് അവിടെ നിന്നാണു സുഹൃത്തുക്കൾക്കൊപ്പം കാളിയാറിൽ വന്നിറങ്ങിയത്. പ്രൊഡക്‌ഷൻ കൺട്രോളറായ ഷാമോൻ കാവൽ അടക്കമുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിന് സിനിമ മേഖലയിൽ നിന്നു രൺജി പണിക്കർ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, നാദിർഷ, ടിനി ടോം തുടങ്ങിയവരും എത്തിയിരുന്നു. വിവാഹശേഷം വരനും വധുവും വണ്ണപ്പുറത്തു നിന്നു കാറിൽ മൂവാറ്റുപുഴയിലേക്കു പോയി.