മൂന്നു മാസത്തിലേറെ നടൻ ടിനി ടോമിനെ ഫോണിൽ വിളിച്ച് ശല്യം ചെയ്ത യുവാവിനെ പൊലീസ് പിടികൂടിയത് വാർത്തയായിരുന്നു. പരാതി നൽകി 10 മിനിറ്റിനുള്ളിൽ യുവാവിനെ പിടിച്ചിരുന്നു. എന്നാൽ പിന്നീട് പ്രശ്നം നേരിട്ടത് നടൻ ഷിയാസ് കരിം ആയിരുന്നു. ഷിയാസ് എന്നൊരാളാണ് തന്നെ ശല്യപ്പെടുത്തിയിരുന്നതെന്ന് ടിനി പറഞ്ഞതോടെ നിരവധി പേര്‍ നടനും മോഡലുമായ ഷിയാസ് കരീമിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാനുള്ള ശ്രമം നടത്തിയിരുന്നു. അത് ശ്രദ്ധയിൽപ്പെട്ടതോടെ ടിനി ടോം തന്നെ സംഭവത്തില്‍ വ്യക്തതയുമായി എത്തി.
ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയത് നടൻ ഷിയാസ് കരീം അല്ലെന്നും ഇക്കാര്യത്തിൽ ആരും തെറ്റിദ്ധരിക്കരുതെന്നും നടൻ ടിനി ടോം വിശദീകരിച്ചു. ‘എന്നെ ഫോണില്‍ വിളിച്ച് ഒരാള് ചീത്ത പറഞ്ഞ ആളുടെ പേര് ഷിയാസ് എന്നാണ്. അത് ഷിയാസ് കരീം അല്ല. ഷിയാസ് കരീം എന്റെ സഹോദരനാണ്. ആരും തെറ്റിദ്ധരിക്കരുത്.’–ലൈവ് വിഡിയോയിലൂടെ ടിനി വ്യക്തമാക്കി.
ഷിയാസ് കരീമും ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്. ‘അത് ഞാന്‍ അല്ല നിങ്ങള്‍ക്ക് ആള്‍ മാറി എന്നാണ് തോന്നുന്നത്’ എന്ന് കുറിച്ചു കൊണ്ടാണ് ടിനി ടോമിന്റെ വിശദീകരണ വിഡിയോ ഷിയാസ് പങ്കുവച്ചത്. അതേസമയം, മാനസിക പ്രശ്‌നമുള്ള ചെറിയ പയ്യന്‍ ആയതിനാല്‍ കേസ് പിന്‍വലിച്ചതായും ടിനി ടോം വ്യക്തമാക്കിയിരുന്നു.