‘നാദിർഷയുടെ സിംപതി പിടിച്ചുപറ്റാനുള്ള തന്ത്രം’: വിമർശനത്തിന് ടിനി ടോമിന്റെ മറുപടി

നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിന്റെ പേരിനെച്ചൊല്ലി വിമർശനങ്ങൾ അടങ്ങുന്നില്ല. പേരിനെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തുണ്ട്. സിനിമ കാണുക പോലുംചെയ്യാതെ പ്രത്യേക അജൻഡ വച്ച് മനുഷ്യരെ വിഭജിക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴുള്ള വിവാദങ്ങളെന്നായിരുന്നു ഫെഫ്കയുടെ പ്രതികരണം. ഇതിനിടെയാണ് നടൻ ടിനി ടോമിന്റെ പരാമർശം വിവാദമായത്. 

ഈശോ എന്ന പേരിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ടിനി ടോം സ്വീകരിച്ചത്. നാദിർഷയുടെ സിംപതി പിടിച്ചുപറ്റാനുള്ള തന്ത്രമാണ് ടിനി ടോമിന്റേതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ഈ വിഷയം സഭയിൽ നേരിട്ട് ചോദ്യം ചെയ്യാൻ താങ്കൾ ധൈര്യപ്പെടുമോ എന്ന ചോദ്യത്തിന്, ചെയ്യും എന്നായിരുന്നു ടിനി ടോമിന്റെ മറുപടി.

ടിനി ടോമിന്റെ വാക്കുകൾ:

‘‘ജീസസ് ആണ് എന്റെ സൂപ്പർസ്റ്റാർ... ക്രിസ്തു എന്നെ സ്നേഹിക്കാൻ മാത്രമാണ് ആണ് പഠിപ്പിച്ചിട്ടുള്ളത് 12 ശിഷ്യന്മാരിൽ തുടങ്ങിയ യേശു അതുകൊണ്ടാണ് ലോകം മുഴുവനും എത്തിയത്. ഞാനൊരു വിശ്വാസിയാണ്, പക്ഷേ അന്ധവിശ്വാസിയല്ല. ഞാൻ ക്രിസ്ത്യാനി ആയത് എന്റെ സ്വന്തം തിരഞ്ഞെടുപ്പല്ല അതു നിയോഗമാണ്. 

എന്നുകരുതി അന്യമതസ്ഥരെ ഞാൻ ശത്രുക്കളായല്ല സഹോദരങ്ങൾ ആയാണ് കാണുന്നത്. ഞാൻ 5,6,7 ക്ലാസുകൾ പഠിച്ചത് കലൂർ എസിഎസ് എസ്എൻഡിപി സ്കൂളിലാണ്. അന്ന് സ്വർണലിപികളിൽ മായാതെ മനസ്സിൽ കുറിച്ചിട്ട ഒരു ആപ്തവാക്യം ഉണ്ട് അതു ഇന്നും തെളിഞ്ഞു നിൽക്കുന്നു, എനിക്ക് ജീവിക്കാൻ അങ്ങനെ പറ്റൂ ,ഒരു ജാതി ഒരു മതം ഒരു ദൈവം.’’