ശനിയുടെ ഉപഗ്രഹത്തിൽ വലിയ സമുദ്രം; വൻ കണ്ടെത്തലുമായി ശാസ്ത്ര‍ജ്ഞർ

ശനിയുടെ ഉപഗ്രഹമായ മിമാസില്‍ ഏതാണ്ട് 20 മൈല്‍ കനത്തില്‍ മഞ്ഞു മൂടിക്കിടക്കുന്നു എന്നാണ് കരുതപ്പെടുന്നത്. ആ കൂറ്റന്‍ മഞ്ഞു പാളിക്കടിയില്‍ വലിയൊരു സമുദ്രത്തെ മിമാസ് ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നാണ് പുതിയ കണ്ടെത്തൽ.  പ്രപഞ്ച ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽപ്രകാരം ഏതാണ്ട് 246 മൈല്‍ മാത്രം വിസ്തൃതിയുള്ള ശനിയോട് ഏറ്റവും അടുത്തുകിടക്കുന്ന ഉപഗ്രഹമാണ് മിമാസ്. ലഭ്യമായ ചിത്രങ്ങളില്‍ നിന്നും മിമാസില്‍ ജലം ദ്രവരൂപത്തിലുണ്ട് എന്നതിന് ഇതുവരെ തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ല. എന്നാല്‍ ഈ മഞ്ഞു പാളിക്ക് താഴെ വെള്ളമുണ്ടാകുമെന്നാണ് കൊളറാഡോ സൗത്ത്‌വെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരുടെ വാദം. 

2014ല്‍ നാസയുടെ കാസിനി ബഹിരാകാശ പേടകം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മിമാസിന്റെ ഉപരിതലത്തിന് അടിയില്‍ ജലമുണ്ടാകാമെന്ന നിഗമനം ഉണ്ടാവുന്നത്. കാസിനി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 20 മൈല്‍ കനമുള്ള മഞ്ഞുപാളിക്കുള്ളില്‍ സമുദ്രത്തെ തന്നെ മിമാസ് ഒളിച്ചിട്ടുണ്ടാകാമെന്നാണ് ഇകാറസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

മിമാസിനെ പോലുള്ള ചെറിയ കൊടും തണുപ്പുള്ള ഉപഗ്രഹങ്ങളില്‍ ജലം ദ്രവരൂപത്തിലുണ്ടാവാനുള്ള സാധ്യത നേരത്തെ ഗവേഷകര്‍ കണ്ടിരുന്നില്ല. എന്നാല്‍ 2014ലെ കാസിനി ബഹിരാകാശ പേടകമാണ് കാസിനിയുടെ മധ്യഭാഗം ഭ്രമണത്തിനിടെ ഉലയുന്നുവെന്ന് കണ്ടെത്തിയത്. ഈയൊരു സൂചനയാണ് മഞ്ഞുപാളികള്‍ക്കടിയില്‍ എന്തോ അജ്ഞാതമായ കാര്യം സംഭവിക്കുന്നുണ്ടെന്ന നിഗമനത്തിലേക്ക് ഗവേഷകരെ എത്തിച്ചത്.