കുറുപ്പ് കാർ: മുഖ്യമന്ത്രിക്ക് പരാതി നൽകും; വലിയ തെറിവിളി; 2 നിയമം പറ്റില്ല; വീണ്ടും വ്ലോഗർ

കുറുപ്പ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സ്റ്റിക്കർ ഒട്ടിച്ച് കാർ പുറത്തിറക്കിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകുമെന്ന് യാത്രാ വ്ലോഗ് ചെയ്യുന്ന വ്ലോഗറായ മല്ലു ട്രാവലർ. സ്വകാര്യ വാഹനത്തിൽ ഇങ്ങനെ ചെയ്യുന്നത് പൂർണമായും നിയമവിരുദ്ധമാണെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും രണ്ട് നീതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും വ്ലോഗർ പറയുന്നു. പാലക്കാട് ആർടിഒ ഓഫിസിൽ സമർപ്പിച്ച് അപേക്ഷയ്ക്കൊപ്പം നൽകിയ രസീതാണ് അണിയറക്കാർ പ്രചരിപ്പിക്കുന്നതെന്നും ഇങ്ങനെ ഫീസ് സ്വീകരിക്കാൻ നിയമമില്ലെന്നും ഇയാൾ ആരോപിക്കുന്നു.

നവംബർ 15നാണ് അപേക്ഷ നൽകുന്നതായി കാണിക്കുന്നത്. എന്നാൽ ദുൽഖർ അതിന് മുൻപ് തന്നെ ഈ കാർ വച്ച് ഡ്രിഫ്റ്റ് ചെയ്യുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ടെന്നും വ്ലോഗർ ചൂണ്ടിക്കാട്ടുന്നു. സർക്കാരിൽ വിശ്വാസമുണ്ടെന്നും നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ഇയാൾ പങ്കുവച്ച വിഡിയോയിൽ പറയുന്നു. ഇന്നലെ പോസ്റ്റ് ഇട്ടതിന് ശേഷം വലിയ തെറി വിളിയാണ് തനിക്ക് നേരെ നടക്കുന്നതെന്നും വ്ലോഗർ പറയുന്നു.

അതേസമയം ദുൽഖറിന്റെ കുറുപ്പ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്റ്റിക്കർ ഒട്ടിച്ച കാറിനെ െചാല്ലി ഉയർന്ന വിവാദത്തിൽ വിശദീകരണവുമായി അണിയറപ്രവർത്തകർ രംഗത്തെത്തി. നിയമപ്രകാരം പണം നൽകിയാണ് ഇത്തരത്തിൽ വാഹനത്തിൽ സ്റ്റിക്കർ ഒട്ടിച്ച് പ്രചാരണം നടത്തിയതെന്ന് ടീം പറയുന്നു. പാലക്കാട് ആർടിഒ ഓഫിസിൽ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അതിന് ശേഷമാണ് വാഹനം റോഡിൽ ഇറക്കിയതെന്നും സിനിമയുടെ അണിയറക്കാർ പറഞ്ഞു.