രണ്ട് പെൺമക്കളെ നഷ്ടമായി; അതേ ദിവസം തന്നെ ഇരട്ടകൾക്ക് ജന്മം നൽകി; ഹൃദ്യം

രണ്ട് വർഷം മുമ്പ്, അതായത് 2019 സെപ്റ്റംബർ 15–നാണ് വിശാഖപട്ടണം സ്വദേശികളായ അപ്പാല രാജുവിനും ഭാര്യ ഭാഗ്യലക്ഷ്മിക്കും തങ്ങളുടെ രണ്ട് കുഞ്ഞുങ്ങളെ നഷ്ടമായത്. ഗോദാവരി നദിയിലുണ്ടായ ബോട്ട് അപകടത്തിൽ ഇവരുടെ പെൺമക്കൾ മുങ്ങി മരിക്കുകയായിരുന്നു. ഇപ്പോഴിതാ 2 വർഷത്തിന് ശേഷം അതേ ദിവസം ഇവർ രണ്ട് പെൺകുട്ടികൾക്ക് ജന്മം നൽകിയിരിക്കുന്നു.

1 വയസ്സും 3 വയസ്സും പാര്യമുള്ള  പെൺകുട്ടികളെയാണ് ഇവർക്ക് അന്ന് നഷ്ടമായത്. അപ്പാല രാജുവിന്റെ അമ്മയ്ക്കൊപ്പം ക്ഷേത്രദർശനത്തിന് പോകവേയാണ് ദുരന്തം. അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു. ആ വേദന അച്ഛനമ്മമാർക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. അന്ന് 50 യാത്രക്കാരാണ് മരിച്ചത്. ഇപ്പോഴിതാ 2 വർഷങ്ങൾക്ക് ശേഷം ഇവരുടെ ജീവിതത്തിലേക്ക് വീണ്ടും സന്തോഷം വന്നെത്തി. സെപ്റ്റംബർ 15–ന് തന്നെ ഭാഗ്യലക്ഷ്മി രണ്ട് പെൺകുട്ടികൾക്ക് ജന്മം നൽകി. ഐവിഎഫ് ചികിൽസയിലൂടെയായിരുന്നു ഗർഭധാരണം. 

വിശാഖപട്ടണത്ത് ഗ്ലാസ് നിർമാണ്ശാലയിലാണ് ഇരുവരും ജോലി ചെയ്യുന്നത്. തങ്ങളുടെ കുട്ടികൾ ദൈവം തന്ന വരദാനമാണെന്നും വലിയ സന്തോഷം തിരിച്ചുപിടിച്ചുവെന്നുമാണ് ഇവർ പറയുന്നതെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.