അമ്മയുടെ ആശുപത്രി ബില്ലടയ്ക്കാൻ പണമില്ല; ബാങ്കിലെത്തി വ്യാജബോംബ് ഭീഷണി

15 മിനിറ്റിനുള്ളിൽ 55 ലക്ഷം രൂപ തന്നില്ലെങ്കിൽ ബാങ്ക് ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ വാർധയിലാണ് പണം കണ്ടെത്താൻ യുവാവ് വ്യാജബോംബ് ഭീഷണി നാടകം സംഘടിപ്പിച്ചത്. അമ്മയുടെ ആശുപത്രി ബില്ല് അടയ്ക്കാനും മറ്റ് ബാധ്യതകൾ തീർക്കാനും യുവാവ് കണ്ടെത്തിയ മാർഗമാണിത്. 

ഡിജിറ്റല്‍ വാച്ച്, പ്ലാസ്റ്റര്‍ ഓഫ് പാരീസ് നിറച്ച ആറോളം പ്ലാസ്റ്റിക് പൈപ്പുകൾ എന്നിവ ബോംബാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവാവ് കൊള്ളയ്ക്ക് പദ്ധതിയിട്ടത്. യുവാവ് ഭീഷണിമുഴക്കുന്ന സമയം ബാങ്കിന്റെ തൊട്ടുമുന്നിലുള്ള പൊലീസ് സ്റ്റേഷനിൽ ജീവനക്കാർ വിവരം അറിയിച്ചു. അതിവേഗം സ്ഥലത്തെത്തിയ പൊലീസുകാർ യുവാവിനെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. പിന്നാലെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യുവാവ് സത്യം പറഞ്ഞത്.

തന്‍റെ അമ്മ ആശുപത്രിയിലാണെന്നും ബില്ലുകള്‍ അടയ്ക്കാൻ പണം ഇല്ലാതെ വന്നതോടെയാണ് ഈ വഴി സ്വീകരിച്ചതെന്നും യുവാവ് പറഞ്ഞു. എന്നാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളിൽ നിന്ന് കത്തിയും എയർ ഗണ്ണും കണ്ടെടുത്തിട്ടുണ്ട്.