കുട്ടനാട്ടിൽ വെള്ളം പൊങ്ങിയിട്ടും ലതാമ്മയുടെ വീട്ടിൽ കയറിയില്ല; സബ്കലക്ടർക്ക് നന്ദി

‘ഇത്തവണ വീട് മുങ്ങിയില്ല സാറേ’.. മുൻ സബ്കലക്ടർ വി.ആർ.കൃഷ്ണതേജയെ  ലതാമ്മ ഈ സന്തോഷ വാർത്ത അറിയിച്ചത് കുടുംബശ്രീ പ്രവർത്തക വഴിയാണ്. നെടുമുടി മാത്തൂർപാടത്ത് വെള്ളം കയറുമ്പോഴൊക്കെ മനസ്സിൽ ആധി നിറയുന്ന കാലമുണ്ടായിരുന്നു നെടുമുടി മാത്തൂർ പതിനാറിൽച്ചിറ ലതാമ്മയ്ക്ക്. അതിൽ നിന്നു രക്ഷയായത് ഐ ആം ഫോർ ആലപ്പി പദ്ധതിയാണ്. ലതാമ്മയുടെ സന്ദേശവും വീടിന്റെ ചിത്രവും വി.ആർ.കൃഷ്ണതേജ സമൂഹമാധ്യമം വഴി പങ്കുവയ്ക്കുകയും ചെയ്തു.

 2018ലെ പ്രളയത്തിൽ വീട് നശിച്ചതോടെ കയറിക്കിടക്കാൻ ഇടമില്ലാതായി. ഐ ആം ഫോർ ആലപ്പി പദ്ധതിയിൽപെടുത്തി അന്നത്തെ സബ് കലക്ടർ വി.ആർ.കൃഷ്ണതേജ മുൻകയ്യെടുത്താണു വീട് നിർമിച്ചത്. ബാഹുബലി സിനിമയുടെ പിന്നണി പ്രവർത്തകരാണ് വീട് നിർമിച്ചു നൽകിയത്. കുടുംബശ്രീ പ്രവർത്തകർ വീടു പണിതു. വെള്ളം കയറാതെ ഉയർത്തി നിർമിച്ച വീട്ടിൽ ഇത്തവണ വെള്ളത്തെ പേടിക്കാതെ ലത ഉറങ്ങി.  2005ൽ ഭർത്താവ് ശങ്കരൻകുട്ടി മരിച്ചശേഷം ഏറെ കഷ്ടപ്പെട്ടാണ് മൂന്നു പെൺമക്കളെ ലത വളർത്തിയത്. 2 പേരെ വിവാഹം ചെയ്തയച്ചു. ഇളയ മകൾ പുണെയിൽ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനിയാണ്.