പ്ലാസ്റ്റിക്ക് അറകളിൽ ഇരുന്ന് പഠനം; കോവിഡ് കാലത്തെ അധ്യയനം ഇങ്ങനെ

കോവിഡ് കാലം ഏറെ ബാധിച്ചിരിക്കുന്ന ഒരു മേഖലയാണ് വിദ്യാഭ്യാസം. ക്ലാസുകൾ ഓൺലൈനിൽ നടക്കുന്നുണ്ടെങ്കിൽ പോലും കുട്ടികൾക്ക് ക്ലാസ്മുറികളിലെ പഠനാന്തരീക്ഷം നഷ്ടമാകുന്നുണ്ട്. സ്കൂളുകൾ ഇനി എന്ന് തുറക്കുമെന്ന് ഇതുവരെയും തീരുമാനമായിട്ടില്ല. എന്നാൽ ലോകത്ത് പലയിടത്തും സ്കൂളുകൾ കോവിഡ് മാനദണ്ഡം പാലിച്ച് തുറന്നു തുടങ്ങി.

സ്കൂളുകൾ തുറക്കുന്ന കാലത്ത് നമുക്കും മാതൃകയാക്കാവുന്ന രീതിയാണ് തായ്‍ലൻഡിലെ സ്കൂളുകളിലേത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയാണ് തായ്‌ലൻഡിലെ കോവിഡ്കാലത്തെ അധ്യയനം. കുട്ടികൾ ഇരിക്കുന്ന ഓരോ ഡെസ്ക്കുകളിലും പ്ലാസ്റ്റിക്ക് ഉപയോഗിച്ച് മറച്ച ചെറിയ അറകളുണ്ട്. പഠനവും കളിയുമെല്ലാം ഈ അറയ്ക്കുള്ളിൽ ഇരുന്നാണ്. സാമൂഹഅകലം ഇത്തരത്തിൽ സ്കൂളുകളിൽ പ്രാവർത്തികമാകുന്നുണ്ട്. ക്ലാസിൽ ഓരോ കുട്ടിയും നിൽക്കേണ്ടത് അടയാളപ്പെടുത്തിയ സ്ഥലത്താണ്. ക്ലാസുകൾ കഴിഞ്ഞാലുടൻ കുട്ടികളുടെ ഇരിപ്പിടവും ഉപയോഗിക്കുന്ന വസ്തുക്കളുമെല്ലാം അണുവിമുക്തമാക്കും. 

ക്ലാസിൽ കയറുന്നതിന് മുൻപ് സാനിറ്റൈസർ ഉപയോഗിച്ച് കൈകഴുകണമെന്ന് അധ്യാപകർ കൃത്യമായ നിർദേശം നൽകിയിട്ടുണ്ട്. താപനില നോക്കിയശേഷം കോവിഡ് ലക്ഷണങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് കുട്ടികളെ ക്ലാസിൽ പ്രവേശിപ്പിക്കുന്നത്.