ഓമനയെ പുഴയുടെ ‘ഓമന’യാക്കിയത് മണല്‍വാരിയുള്ള നീന്തലിന്‍റെ തഴക്കം

മണിമലയാറ്റിലൂടെ 50 കിലോമീറ്റർ ഒഴുകാൻ ഓമനയ്ക്കു തുണയായത് തൊഴിലായിരുന്ന മണൽവാരലിലൂടെ ലഭിച്ച നീന്തലിന്റെ തഴക്കം. വ്യാഴാഴ്ച കുറ്റൂർ തോണ്ടറ കടവിൽ ഒഴുകിയെത്തിയ മണിമല സ്വദേശി ഓമന സുരേന്ദ്രനെ രക്ഷപ്പെടുത്തിയ തിരുമൂലപുരം തയ്യിൽ പള്ളത്ത് വർഗീസ് മത്തായി (റെജി), പിതൃസഹോദരൻ ജോയ് വർഗീസ് എന്നിവരും ഏത് ഒഴുക്കിലും മണിമലയാർ ഇരുകരനീന്തുന്നവർ.

കുറ്റൂർ റെയിൽവേ പാലത്തിന് സമീപം ഒരാൾ ഒഴുക്കിൽപെട്ട് വരുന്നത് വഞ്ചിമലയിൽ വി.ആർ. രാജേഷാണ് നദിക്കരയിൽ മത്സ്യം പിടിക്കുന്നവരോട് ആദ്യം അറിയിച്ചത്. ഇവർ വള്ളത്തിൽ പിന്നാലെ എത്തിയെങ്കിലും ഒഴുക്കിന്റെ വേഗത്തിൽ ഓമന മുന്നോട്ടു നീങ്ങി. ഇവരാണ് പിന്നീട് റെജിയെയും ജോയിയെയും വിവരം അറിയിക്കുന്നത്. തോണ്ടറകടവിന് സമീപം താമസിക്കുന്നവർ ഉടൻ വള്ളത്തിൽ എത്തി. ഇരുവരും കുത്തൊഴുക്കിനെ അതീജീവിച്ച് തോണ്ടറ കടവിന് താഴെ നിന്നു ഓമനയെ രക്ഷപ്പെടുത്തുകയായിരുന്നു. 

ജോയി ഓമനയുടെ മുടിക്ക് പിടിച്ചു . റെജി താങ്ങിയെടുത്തു വള്ളത്തിൽ കയറ്റി കരയിൽ  അടുപ്പിക്കുകയായിരുന്നു.

മണൽവാരൽ ഇല്ലാത്തതിനാൽ മറ്റ് തൊഴിൽ മാർഗത്തിലേക്കു നീങ്ങിയ ഇരുവരും സ്വന്തമായി പട്ടയമില്ലാത്ത കൈവശരേഖ മാത്രമുള്ള സ്ഥലത്താണ് താമസം. ജോയി കൂലിപ്പണി ചെയ്യുന്നു. റെജി മത്സ്യകച്ചവടം. രക്ഷാപ്രവർത്തത്തലൂടെ ശ്രദ്ധേയരായ ഇരുവരും ഇന്നലെയും തൊഴിൽ മുടക്കിയില്ല.സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ റെജിയെ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ എന്നിവർ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ജോയി കോൺഗ്രസ് പ്രവർത്തകനാണ്. വിവിധ സംഘടനകളും ഇവരെ അഭിനന്ദിച്ചു.