വരന്മാരെല്ലാം തമിഴ്നാട്ടിൽ; വധുക്കൾ കേരളത്തിൽ; വിവാഹം അതിർത്തി വനപാതയിൽ

വരന്മാരെല്ലാം തമിഴ്നാട്ടിൽ നിന്ന്. വധുക്കൾ കേരളീയർ.വിവാഹം അതിർത്തിയിലെ വനപാതയിൽ.കേരള– തമിഴ്നാട് അതിർത്തിയായ മറയൂർ ചിന്നാറിൽ ഇന്നലെ നടന്നത് മൂന്ന് വിവാഹങ്ങൾ. പയസ്‌നഗർ കരുംമ്പാറ സ്വദേശി സുഹന്യ – ജല്ലിപെട്ടി കുറിച്ചികോട്ട സ്വദേശി മണികണ്ഠൻ, മിഷൻവയൽ സ്വദേശി വേദക്കനി– അമരാവതി സ്വദേശി മുത്തപ്പരാജ്, മാട്ടുപെട്ടി കൂടാർവള സ്വദേശി കസ്തൂരി–ചെന്നൈ മീനമ്പാക്കം സ്വദേശി നിർമൽരാജ് എന്നിവരാണ് വിവാഹിതരായത്.

ഒരു വിവാഹം ഹൈന്ദവ ആചാര പ്രകാരവും മറ്റ് രണ്ട് വിവാഹങ്ങൾ ക്രിസ്ത്യൻ ആചാര പ്രകാരവുമാണ് നടന്നത്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് കൊണ്ടായിരുന്നു ചടങ്ങുകൾ. പങ്കെടുക്കാനെത്തിയ ബന്ധുക്കളെല്ലാം തമിഴ്‌നാട് അതിർത്തിയിൽ തന്നെ നിന്നു.വരന്മാർ മാത്രമാണ് ചെക്‌പോസ്റ്റ് കടന്ന് കേരളത്തിലെത്തിയത്.വിവാഹശേഷം വധുക്കളുമായി  വരന്മാർ തമിഴ്നാട്ടിലേക്കു മടങ്ങി. വധുക്കളെ തമിഴ്നാട്ടിലെ ഉദ്യോഗസ്ഥർ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. തുടർന്ന് വരന്മാരുടെ വീട്ടിലേക്ക് പോയി.