കഴുത്തിൽ കത്തിവച്ചു സ്കൂട്ടർ തട്ടിയെടുത്തു; നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി

വിദ്യാർഥിയുടെ കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി സ്കൂട്ടർ തട്ടിയെടുത്തു കടന്ന 2 യുവാക്കളെ നാട്ടുകാർ പിന്തുടർന്നു പിടികൂടി പൊലീസിൽ ഏൽപിച്ചു. കളിസ്ഥലത്തു സിനിമാ സ്റ്റൈലിൽ ആണ് സംഭവം അരങ്ങേറിയതെന്നും സാഹസികമായി വളഞ്ഞിട്ടാണു പ്രതികളെ പിടികൂടിയെതെന്നും നാട്ടുകാർ പറഞ്ഞു. വള്ളികുന്നം തെക്കേമുറി വാളാക്കോട്ട് തെക്കതിൽ അനസ് (25), കടുവുങ്കൽ പുത്തൻപുരയിൽ ആസാദ് (22) എന്നിവരെയാണ് പിടികൂടിയത്.

പ്ലസ്ടു വിദ്യാർഥി വള്ളികുന്നം കടുവുങ്കൽ പികെ ഹൗസിൽ അഹമ്മദ് സിനാന്റെ സ്കൂട്ടറാണു തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ കണിയാംമുക്കിനു സമീപമുള്ള കളിസ്ഥത്തു വച്ചായിരുന്നു സംഭവം. യുവാക്കൾ സ്കൂട്ടർ ആവശ്യപ്പെട്ടെത്തിയപ്പോൾ നൽകാഞ്ഞതിനെ തുടർന്ന് പ്രതികൾ കൈയിൽ കരുതിയിരുന്ന കത്തി വിദ്യാർഥിയുടെ കഴുത്തിൽവച്ച് ഭീഷണിമുഴക്കി സ്കൂട്ടർ തട്ടിയെടുത്തു കടക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പ്രതികളെ കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർ ഒട്ടേറെ കേസുകളിൽ മുൻപും പ്രതിയായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.