ഒരൊറ്റ ട്വീറ്റ്; അഭയാർഥി ബാലനെ സ്നേഹത്തോടെ ചേർത്ത് പിടിച്ച് കാനഡ

ലോകം എത്രമേൽ സുന്ദരമാണെന്ന് ഒരിക്കൽ കൂടെ തിരിച്ചറിയുകയാണ് യെമൻ എന്ന മൂന്നാംക്ലാസുകാരൻ. സിറിയയിൽ നിന്നും അഭയാർഥിയായി കാനഡയിലേക്ക് എത്തിയ അവൻ സ്നേഹവും കരുതലും എന്തെന്ന്  ആവോളം ഇപ്പോൾ അറിയുന്നുണ്ട്. കൂട്ടുകാർ ഐസ് ഹോക്കി കളിക്കുന്നത് കണ്ട് നിറകണ്ണുകളുമായി കാത്തിരുന്ന യെമനെ പുറംലോകത്തിന് പരിചയപ്പെടുത്തിയത്  മാധ്യമ പ്രവർത്തകനായ മുഹമ്മദില്ലയുടെ ട്വീറ്റാണ്.  

കൂട്ടുകാർക്കൊപ്പം ഐസ്ഹോക്കി കളിക്കണമെന്ന് യെമന് ആഗ്രഹമുണ്ട്. പക്ഷേ അവന് കളിക്കാനറിഞ്ഞുകൂടാ. കളിക്കാനുള്ള ഉപകരണങ്ങൾ വാങ്ങാൻ അമ്മ ഫാത്തിമയുടെ കയ്യിൽ പണവുമില്ല.

നാലുമക്കളാണ് യെമന്റെ അമ്മ ഫാത്തിമയ്ക്കുള്ളത്. ജീവിക്കാനുള്ള തത്രപ്പാടിനിടയിൽ ഐസ്ഹോക്കി മോഹം നടത്തി കൊടുക്കാൻ അവർക്ക് ശേഷിയുമില്ല. നല്ലവരായ അയൽക്കാരാണ് യെമന്റെ വീട്ടിലേക്കാവശ്യമായ ഫർണിച്ചറും, താമസിക്കാൻ സ്ഥലവും , സ്കൂളിൽ അഡ്മിഷനുമെല്ലാം നൽകിയത്.

മുഹമ്മദില്ലയുടെ വാർത്ത കാനഡ ഏറ്റെടുക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ അവർ യെമനായി ഒത്തു ചേർന്നു. ചിലർ അവന് ഐസ് ഹോക്കി കളിക്കാനുള്ള ഉപകരണങ്ങളെല്ലാം വാങ്ങി നൽകി. അവനെ ഐസ് ഹോക്കി പരിശീലിപ്പിക്കാൻ ആളുകളെത്തി. സ്നേഹം കൊണ്ട്, കരുതൽ കൊണ്ട് കാനഡ മുഴുവൻ അവനെ ചേർത്ത് പിടിച്ചു. അവനെ കൂട്ടത്തിലൊരാളായി പരിഗണിച്ച് കുട്ടികളും കളിക്കാൻ കൂടെ ചേർന്നു. മുഹമ്മദ് തന്നെയാണ് ഈ നൻമയെ കുറിച്ച് ലോകത്തോട് പറഞ്ഞത്. കാനഡ സുന്ദരമാകുന്നത് ഇങ്ങനെ കൂടിയാണെന്നും മുഹമ്മദ് കുറിക്കുന്നു.