വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷം തിരിച്ചറിഞ്ഞു നവവധു പുരുഷനാണെന്ന്

വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷമാണ് ഭാര്യ പുരുഷനാണെന്നു മനസ്സിലാക്കിയതെന്ന് ഉഗാണ്ടൻ ഇമാം മുഹമ്മദ് മുതുംബ. രണ്ടാഴ്ച മുൻപായിരുന്നു വിവാഹം. ആർത്തവ സമയമാണെന്നു പറഞ്ഞ് തന്നെ തെറ്റിദ്ധരിപ്പിച്ചതായും മുഹമ്മദ് മതുംബ പറഞ്ഞു.

ദിവസങ്ങൾക്കു മുൻപ് ഇയാൾ മതിൽ ചാടി അടുത്ത വീട്ടിൽ നിന്നും വസ്ത്രവും ടിവിയും മോഷ്ടിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് അയൽക്കാർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഇമാമും ഭാര്യയും സ്റ്റേഷനില്‍ ഹാജരായി. പരമ്പരാഗത ഇസ്‌ലാമിക വസ്ത്രം ധരിച്ചാണ് ഇയാൾ ഇമാമിനൊപ്പം ഹാജരായത്. സാധാരണ ഒരു സ്ത്രീയായ പ്രതിയെ പരിശോധിക്കുംവിധം വനിത പൊലീസ് ഓഫീസർ ഇമാമിന്റെ ഭാര്യയെ പരിശോധിച്ചപ്പോഴാണ് അയാൾ സ്ത്രീയല്ല പുരുഷനാണെന്നു മനസിലായതെന്നും പൊലീസ് പറഞ്ഞു. തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിൽ ഇമാമിന്റെ പണം തട്ടിയെടുക്കാനാണ് ഇത്തരത്തിൽ വേഷം കെട്ടിയതെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു.

‘വിവാഹം കഴിക്കാൻ ഞാൻ ഒരു പെൺകുട്ടിയെ തിരയുകയായിരുന്നു. അപ്പോഴാണ് ഹിജാബ് ധരിച്ച് സുന്ദരിയായ ഒരു യുവതിയെ കണ്ടത്. എന്റെ പ്രണയാഭ്യർഥന അവൾ സ്വീകരിച്ചു. അവളുടെ മാതാപിതാക്കളെ കണ്ട് വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിച്ചു. തുടർന്ന് നിക്കാഹ് നടത്തി. എന്നാൽ സ്ത്രീധന തുക മുഴുവനായി നൽകാതെ ഞങ്ങൾ തമ്മിൽ ശാരീരിക ബന്ധമുണ്ടാവരുതെന്ന് അവർ പറഞ്ഞിരുന്നു.’– മുഹമ്മദ് മുതുംബ പറഞ്ഞു. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.