ഹർത്താൽ ദിനത്തിൽ ക്ഷേത്രദർശനം, ഭാര്യ നിർബന്ധിച്ചു; 70 ലക്ഷം കിട്ടിയതിങ്ങനെ

മാവേലിക്കര: ഹർത്താൽ ദിനത്തിൽ ക്ഷേത്ര ദർശനത്തിനു ശേഷം വീട്ടിലേക്കു പോയ കുടുംബനാഥൻ ഭാര്യയുടെ നിർബന്ധ പ്രകാരം എടുത്ത ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം. ചെട്ടികുളങ്ങര ഈരേഴ തെക്ക് പനാറ കിഴക്കതിൽ ശിവൻ എടുത്ത എസ്‌വൈ 170457 എന്ന ടിക്കറ്റിനാണ് ഇന്നലെ നറുക്കെടുത്ത സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. 

ടിക്കറ്റ് പെരുങ്ങാല സർവീസ് സഹകരണ ബാങ്കിനു കൈമാറി.ചെട്ടികുളങ്ങര ക്ഷേത്രത്തിൽ പോയി മടങ്ങവെ ഇന്നലെ രാവിലെ 7.45നു വീടിനു സമീപമാണു ശിവനും ഭാര്യ ഓമനയും ലോട്ടറി വിൽപനക്കാരനെ കണ്ടത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ വിൽപനക്കാരൻ തന്റെ വിഷമതകൾ പറഞ്ഞപ്പോൾ ഓമനയുടെ നിർബന്ധത്തിനു വഴങ്ങിയാണു ടിക്കറ്റ് എടുത്തത്.

35 വർഷമായി വീടുകളുടെ വാർപ്പ് ജോലികൾക്കു പോയി ഉപജീവന മാർഗം തേടുന്ന ശിവനും കുടുംബവും 4 സെന്റിലെ ചെറിയ വീട്ടിലാണു കഴിയുന്നത്. കടബാധ്യതകൾ തീർത്ത ശേഷം ഒരു വീട് വെയ്ക്കാനാണു മോഹമെന്നു ശിവൻ പറഞ്ഞു. കോട്ടയം സ്വദേശിയായ ലോട്ടറി കച്ചവടക്കാരൻ കായംകുളത്ത് വാടകയ്ക്കു താമസിക്കുകയാണ്. തിരുവല്ല ടൂ സ്റ്റാർ ലോട്ടറി ഏജൻസിയുടെതാണു ടിക്കറ്റ്.