പ്രളയത്തെ പേടിക്കണ്ട; ഞൊടിയിടയിൽ വീടുയരും; ചെലവും കുറവ്

Representational Image

തുടർച്ചയായ രണ്ട് വർഷങ്ങളിലുണ്ടായ പ്രളയം സൃഷ്ടിച്ച ഭീതി ഇന്നും നമുക്കുണ്ട്.  വരും വർഷങ്ങളിലേക്കുള്ള മുൻകരുതലെന്നോണം പുതിയ ഭവനനിർമാണ രീതികള്‍ തേടുകയാണ് മലയാളികൾ. വെള്ളം കയറുമ്പോൾ ഞൊടിയിടയിൽ വീടുയര്‍ത്താന്‍ സാധിക്കുന്ന 'പെർമനന്‍റ് ഷട്ടറിങ്ങ്' രീതിയാണ് ഇതിലൊന്ന്. 

സ്റ്റീൽ ഷീറ്റുകൊണ്ടുളള തട്ടും സ്റ്റീൽ പില്ലർ കൊണ്ടുളള താങ്ങും നൽകിയാണ് വാർക്കുന്നത്. വാർത്തതിനു ശേഷം ഇത് ഇളക്കിമാറ്റുന്നില്ല. അതുകൊണ്ടാണ് ഇതിനെ പെർമനന്റ് ഷട്ടറിങ്ങ് എന്നു വിളിക്കുന്നത്. 

സ്റ്റീൽ പില്ലർ സ്ട്രക്ചറിന്റെ തന്നെ ഭാഗമായി വരുന്ന രീതിയിൽ കെട്ടിടം ഡിസൈൻ ചെയ്യാനാകുമ്പോഴാണ് ഈ ‘ടെക്നിക് ’ ഏറ്റവും ഫലപ്രദമാകുക. അപ്പോൾ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഫ്രെയിം ഒഴിവാക്കാനാകുമെന്നതാണ് പ്രധാന സവിശേഷത. നിർമാണ ചെലവ് 20 ശതമാനത്തോളം കുറയ്ക്കാനുമാകും.

Representational Image

നാല് എംഎം മുതൽ 20 എംഎം വരെ കനമുളള മൈൽഡ് സ്റ്റീൽ ബീം ആണ് കെട്ടിടത്തിന്റെ പില്ലർ, ബീം എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്നത്. താഴത്തെ നിലയിലെ പില്ലറിനു നേരെ മുകളിലായി എല്ലാ നിലയിലും പില്ലറുകൾ ഉണ്ടാകും. സ്ട്രക്ചറിന്റെ പ്രത്യേകതയനുസരിച്ച് ഇത് പ്രത്യേകം ഡിസൈൻ ചെയ്ത് നിർമിക്കുകയാണ് ചെയ്യുന്നത്. ഇത്തരം പില്ലറിൽ കൊറുഗേറ്റഡ് ഡിസൈനിലുളള ‘ഡെക്ക് ഇൻ മൈൽഡ് സ്റ്റീൽ ഷീറ്റ്’ പിടിപ്പിച്ച് അതിനു മുകളിലാണ് കോൺക്രീറ്റ് ചെയ്യുന്നത്. ഒരു മീറ്റർ ആണ് ഷീറ്റിന്റെ വീതി. ആവശ്യമനുസരിച്ച് 0.8 എംഎം മുതൽ രണ്ട് എംഎം വരെ കനമുളള ഷീറ്റ് ഉപയോഗിക്കാം. രണ്ട് മ ീറ്റർആണ് പരമാവധി സ്പാൻ, ഇതനുസരിച്ച് സപ്പോർട്ടിങ് പില്ലറുകളും ബീമും നൽകണം. ഷീറ്റിനു മുകളിൽ സാധാരണ പോലെ നാലിഞ്ച് കനത്തിൽ കോൺക്രീറ്റ് ചെയ്ത് പിന്നീട് ഏതു വിധത്തിലുളള ഫ്ലോറിങ്ങും ചെയ്യാം. ഷീറ്റിന്റെ പ്രതലമായിരിക്കും സീലിങ് ആയി കാണുക. ഇതു വേണ്ട എന്നുളളവർക്ക് ഫോൾസ് സീലിങ് പിടിപ്പിക്കാം. കോൺക്രീറ്റിങ് ഉൾപ്പെടെ സ്ക്വയർഫീറ്റിന് 750 രൂപ മുതലാണ് ഇതിന് ചെലവാകുക.