മുൻകൂട്ടി കല്ലറ ഒരുക്കി കാത്തിരുന്നു; ഗമാലിയേലിന്റെ അടുത്തേക്ക് മേരിക്കുട്ടിയും പോയി

കല്ലറ ഒരുക്കി കാത്തിരുന്നു മരിച്ച ഭർത്താവിന്റെ അടുത്തേക്ക് ഭാര്യയും യാത്രയായി. കുര്യാത്തി പനയ്ക്കോട് ജെജിഎൻ ഹൗസിൽ ജെ.ഗമാലിയേലിന്റെ ഭാര്യ ആർ.മേരിക്കുട്ടി(83)യാണ് മരിച്ചത്.മരിക്കുന്നതിന് ആറുമാസം മുൻപാണ് ഗമാലിയേൽ തനിക്കും ഭാര്യയ്ക്കും അന്ത്യ വിശ്രമത്തിനായി വീട്ടുവളപ്പിൽ കല്ലറ ഒരുക്കിയത്. പള്ളി സെമിത്തേരിയിൽ പണിയാമെന്ന നിർദേശം ഉണ്ടായെങ്കിലും സ്വന്തം ഇഷ്ടപ്രകാരം കല്ലറ നിർമിക്കണമെന്ന ഗമാലിയേലിന്റെ ആഗ്രഹമാണ്‌ വീട്ടു വളപ്പിലേക്ക് എത്തിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഗമാലിയേൽ 2008 മേയ് 7ന് മരിച്ചു. കഴിഞ്ഞദിവസം രാത്രി മേരിക്കുട്ടിയും ഭർത്താവിന്റെ അടുത്തേക്ക് പോയി.

കല്ലറയ്ക്കൊപ്പം മരണശേഷം ധരിക്കുന്നതിനു വസ്ത്രങ്ങളും മൃതദേഹത്തിന് സമീപം വയ്ക്കേണ്ട ഫോട്ടോയും ഗമാലിയേൽ മുൻപേ തയാറാക്കി സൂക്ഷിച്ചിരുന്നു. മേരിക്കുട്ടി ഫോട്ടോ മകൻ അലക്സിന്റെ കയ്യിൽ നൽകിയിരുന്നു. കൊല്ലം മാർത്തോമ്മാ സഭയിലെ സുവിശേഷകൻ ആയിരുന്നു ഗമാലിയേൽ.   മക്കൾ സാം, സ്റ്റാൻലി പ്രകാശ്, അലക്സ്, സൂസൻ. മരുമക്കൾ ജസ്റ്റിൻ, സിന്ധു, ഷൈജ, ഷൈനി.