അവസാന നാളുകളിൽ ശുശ്രൂഷിച്ചത് രണ്ടാം ഭാര്യ; ആരോപണങ്ങൾ നിരത്തി സഹോദരൻ

അവസാന നാളുകളിൽ നടൻ സത്താറിനെ ശുശ്രൂഷിച്ചത് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ നസീം ബീനയാണെന്ന് ഇവരുടെ സഹോദരൻ ഷാർജയിൽ ജോലി ചെയ്യുന്ന ഷമീർ ഒറ്റത്തൈക്കൽ മനോരമ ഓൺലൈനോട് പറഞ്ഞു. മുൻ ഭാര്യയും മകനും സത്താർ ചികിത്സയിലായിരുന്ന ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തുകയും നസീം ബീനയെ സത്താറിൽ നിന്ന് അകറ്റാൻ ശ്രമിക്കുകയും ചെയ്തതായി ഷമീർ ആരോപിച്ചു.

2011 സെപ്റ്റംബർ എട്ടിനായിരുന്നു സത്താറും നസീം ബീനയുമായുള്ള വിവാഹം. വിധവയായിരുന്ന കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിനി നസീം ബീനയെ കയ്പമംഗലം കാക്കാതുരുത്തി ബദർ പള്ളിയിൽ നടന്ന മതപരമായ ചടങ്ങിൽ സത്താർ ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. തുടർന്ന് കുറേക്കാലം  നസീം ബീനയുടെ വീട്ടിലാണ് സത്താർ താമസിച്ചിരുന്നത്.

സത്താർ രോഗിയായതുമുതൽ ചികിത്സയ്ക്കെല്ലാം സാമ്പത്തിക സഹായം നൽകിയിരുന്നത് നസീം ബീനയായിരുന്നുവെന്നും സഹോദരൻ പറഞ്ഞു. അടുത്തയിടെ ആലുവയിൽ ഫ്ലാറ്റും കാറും വാങ്ങിക്കാനും നസീം ബീനയാണ് സഹായിച്ചത്. കരൾ മാറ്റ ശസ്ത്രക്രിയ സംബന്ധമായ വിഷയത്തിൽ ആദ്യഭാര്യ  ജയഭാരതിയെ അടുത്തിടെ സത്താർ ഫോണി‍ൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ, തർക്കത്തിനൊടുവിൽ അവർ ഫോൺ വച്ചതായി സത്താർ പറഞ്ഞുവെന്ന് നസീം ബീന അറിയിച്ചതായും ഷമീർ പറയുന്നു.

ഏകദേശം ഒരാഴ്ച മുൻപ് ജയഭാരതിയും മകനും സത്താറിനെ ആശുപത്രിയിൽ സന്ദർശിക്കുകയും നസീം ബീനയെ അവിടെ പ്രവേശിക്കാൻ അനുവദിക്കരുതെന്ന് ആശുപത്രി അധികൃതർക്ക് നിർദേശം നൽകുകയും ചെയ്തുവത്രെ. ഇതേത്തുടർന്ന് നസീം ബീന സത്താറിനെ ആശുപത്രിയിൽ ചെന്ന് പരിചരിക്കുന്നത് നിർത്തുകയായിരുന്നു. സത്താർ പുനർവിവാഹം ചെയ്ത കാര്യം സിനിമക്കാരുടെയും മാധ്യമങ്ങളുടയും ഇടയിൽ നിന്ന് ഒളിപ്പിക്കാനാണ് എല്ലാവരും ശ്രമിച്ചതെന്ന് ഷമീർ ആരോപിച്ചു.