18 വർഷം മുൻപ് കാണാതായ ഭർത്താവിനെ സ്വന്തം വീട്ടിൽ നിന്ന് കണ്ടെത്തി

ഭർത്താവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ 18 വർഷത്തിനു ശേഷം പൊലീസിന്റെ ‘മിന്നൽ ഇടപെടൽ’. ഭാര്യ പരാതി നൽകി കുറച്ചു നാളുകൾക്കു ശേഷം തിരികെ വീട്ടിലെത്തി കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു കോടതിയിൽ ഹാജരാക്കി. 2001ൽ ഭാര്യ നൽകിയ പരാതി പിൻവലിക്കാതിരുന്നതും ഭർത്താവ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാതിരുന്നതുമാണു വിനയായത്.

കൊല്ലം വടക്കേവിള ലക്ഷംവീട്ടിൽ സുദർശനബാബുവിനെയാണു സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചിലെ മിസിങ് പഴ്സൻ ട്രാക്കിങ് യൂണിറ്റ് സംഘം സ്വന്തം വീട്ടിൽ നിന്നു തന്നെ ‘കണ്ടെത്തിയത്’.2001ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സുദർശനബാബു ഗുജറാത്തിലുള്ള സഹോദരിയുടെ അടുത്തേക്കു ട്രെയിനിൽ പോയെങ്കിലും വഴിതെറ്റി മുബൈയിൽ എത്തി. കുറച്ചുനാളുകൾക്കുശേഷം സഹോദരിയുടെ അടുത്തെത്തി. തിരികെ നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു.

ഇതിനിടെ, പരാതി നൽകിയതു ഭാര്യയും മറന്നു. സുദർശനബാബു തിരിച്ചെത്തിയത് അറിയാതിരുന്ന പൊലീസ് അന്വേഷണം മാൻ മിസിങ് യൂണിറ്റിന് കൈമാറി. കഴിഞ്ഞ ദിവസം മണക്കാട്ടെ വീട്ടിൽ എത്തിയ സംഘം സുദർശനബാബുവിനെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. കുടുംബത്തോടൊപ്പം പോകാൻ കോടതി അനുമതി നൽകി. കാണാതാകൽ കേസിലെ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇത്തരത്തിൽ നടപടിയെടുത്തതെന്നാണു പൊലീസിന്റെ വിശദീകരണം.